Friday, September 12, 2008

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം എട്ട്

ആകെ പ്രശ്നമായി
ഞാന്‍ സ്കൂളില്‍ നിന്നും ഒറ്റയ്ക്ക് അതും സ്കൂള്‍ ബോക്സ് പോലുമില്ലാതെ വരുന്നത് അമ്മാവന്‍റെ പരിചയക്കാരന്‍ ഒരാള്‍ കണ്ടു. അയാള്‍ നിര്‍ബന്ധിച്ചെന്നെ സ്കൂട്ടറില്‍ കയറ്റി വീട്ടിലെത്തിച്ചു.
അന്നു വൈകുന്നേരം വീട്ടിലാകെ ചര്‍ച്ചാ വിഷയം ഇതാണ്. സുധ ടീച്ചര്‍ കുറ്റവാളിയെ പോലെ മതിലും ചാരി നില്‍ക്കുന്നു. അവസാനം വിധി വന്നു ടീച്ചറുടെ അമ്മയായിരുന്നു വക്കിലും ജഡ്ജിയും എല്ലാം. എന്തൊക്കയോ പറഞ്ഞു

"രേഖയേയും മോനുവിനേയും നിനക്ക് ശ്രദ്ധിക്കാമെങ്കില്‍ മാത്രം കൂട്ടത്തില്‍ കൊണ്ട് പോയാല്‍ മതി. അവരുടെ ക്ലാസ്സ് കഴിയുമ്പോള്‍ നിന്‍റെ ജോലി കഴിഞ്ഞിട്ടില്ലെങ്കില്‍ ഓഫീസില്‍ ഇരുത്തണം."
പറ്റില്ലെങ്കില്‍ പറ നാളെത്തൊട്ട് ഞാന്‍ പോകുന്ന വഴിയ്ക്ക് ഇവരെ സ്കൂളില്‍ വിട്ടേയ്ക്കാം "
ഞാന്‍ ഞെട്ടി. രേഖചേച്ചി ഇതുകേട്ടാല്‍ പല പ്രാവശ്യം ഞെട്ടും.
ഏതായാലും ടീച്ചര്‍ മിണ്ടാതെ എല്ലാം കേട്ട് നിന്നു. അവസാനം എല്ലാം പഴയതുപോലെ പക്ഷെ ക്ലാസ്സ് കഴിഞ്ഞാല്‍ ആരും ഒറ്റയ്ക്ക് വരരുത്.

വിധിയൊക്കെ കഴിഞ്ഞ് ടീച്ചര്‍ എന്നെയും കൊണ്ട് പറമ്പില്‍ വന്നു. മഴക്കാലം പറമ്പാകെ കാട് പിടിപ്പിച്ചിരിക്കുന്നു. പാമ്പുണ്ടെങ്കിലോ. ഇല്ല . ടീച്ചറുണ്ടല്ലൊ കൂടെ. ടീച്ചറുടെ കാലില്‍ കൊലുസുമുണ്ട്, മിഞ്ചിയുമുണ്ട്.. ആ ശബ്ദം കേട്ട് പാമ്പ് ദൂരെപോകും. ശങ്കു പറഞ്ഞതാണ്.
ഞങ്ങള്‍ നടന്ന് തോടിനരികില്‍ എത്തി . വെള്ളം കരയോളം തന്നെ. അവിടെ ഒരു തോട്ടിലേയ്ക്ക് ചാഞ്ഞ് കിടക്കുന്ന ഒരു തെങ്ങുണ്ട്. ഒരല്‍പ്പം തെറ്റിയാല്‍ തോട്ടില്‍ വീഴും ടീച്ചര്‍ അതില്‍ ചാരി കിടന്നു. ഇടയ്ക്ക് വല്ലപ്പോഴും ഞങ്ങള്‍ ഇവിടെ വരാരുണ്ട്. പക്ഷേ എല്ലാവരും ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ വരാവൂ എന്നാണ് ടീച്ചറുടെ ആജ്ഞ. തെങ്ങ് ശങ്കുവിന്‍റെ ആസ്ഥാനമാണ്. അടുത്തുള്ള ഒരു പേരയുടെ ഒരു വലിയ കവട്ടയാണ് രേഖ ചേച്ചിയുടെ ഇരിപ്പിടം.
ഞാന്‍ മാന്യന്‍. മരം കയറാനുള്ള അസാമാന്യമായ പേടി കൊണ്ട് തൊട്ട് താഴെ പണ്ടെങ്ങോ വെട്ടിക്കളഞ്ഞ ഒരു പ്ലാവിന്‍ കുറ്റിയിലാണിരുപ്പ്.

ശ്ശോ ഈ ടീച്ചറെന്നോട് പെണങ്ങിയാണൊ ഈ കിടപ്പ്
"ചേച്ചി" ഞാന്‍ പതുക്കെ വിളിച്ചു.
'ങും" ടീച്ചര്‍ പതുക്കെ മൂളി, വലത് കൈ തണ്ടകൊണ്ട് കണ്ണ് മൂടിയാണ് കിടപ്പ്.
"ശങ്കു, എപ്പോ വരും"
അതേറ്റു. ടീച്ചര്‍ പെട്ടന്നെഴുന്നേറ്റു.
"നാളെ സ്കൂള്‍ കഴിഞ്ഞ് നമുക്കവനെ കാണാന്‍ പോകാം" "നാളെ രേഖയും വരുമല്ലൊ, അവളേയും കൂട്ടാം "
"വീട്ടില്‍ പറയണ്ടേ"

നീ ഇപ്പോ അതൊന്നും പറയണ്ട എന്‍റെ അമ്മയറിഞ്ഞാല്‍ അതു മതി" ടീച്ചര്‍ എഴുന്നേറ്റടുത്ത് വന്നു. "വാ നമുക്ക് നടക്കാം."
"എങ്ങോട്ടാ രണ്ടും കൂടെ"
ഞാന്‍ തിരിഞ്ഞു നോക്കി നാശം ആ വാല്‍കുലുക്കി പക്ഷിയാണ്.
ഞാന്‍ അതിനെയെറിയാന്‍ കല്ലിനായി കുനിഞ്ഞു.

മോനു ഇന്നെന്തിനാ സ്കൂളില്‍ നിന്നും എന്നോട് കള്ളം പറഞ്ഞിട്ടിറങ്ങിയത്"
ടിച്ചര്‍ അപ്പോളത് മറന്നില്ലയല്ലെ, ങും വാല്‍ കുലുക്കി പക്ഷിയെ പിന്നെയെറിയാം ശങ്കുവും കൂടെ വരട്ടെ അവനു നല്ല ഉന്നമാണ്.
"അമ്മ വഴക്ക് പറഞ്ഞ വെഷമം മാറിയില്ല ഇതു വരെയല്ലെ" ഞാന്‍ ടീച്ചറോട് ചോദിച്ചു.
"ഹേയ് വെഷമമൊന്നുമില്ല പക്ഷെ മോനുവെന്തിനാ എന്‍റെയടുത്ത് കള്ളം പറഞ്ഞെ, ഞാന്‍ കൂടുതല്‍ ചോദിക്കില്ല ഇപ്പോള്‍, അല്ലെങ്കില്‍ മോനു എന്നോട് വീണ്ടും കള്ളം പറയും"

എനിയ്ക്ക് സങ്കടമായി. റ്റീച്ചര്‍ക്കത് മനസ്സിലാകുകയും ചെയ്തു. ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു നടന്നു.

നടന്ന് ഞങ്ങള്‍ വഴിയിലെത്തി.
"കല്യാണം നിശ്ചയിച്ചോ മോനൂ"
കുറച്ചു ദൂരെ താമസമുള്ള ഭാര്‍ഗ്ഗവിയമ്മയാണ്

ആരുടെ കല്യാണക്കാര്യമാണോ

ടീച്ചര്‍ അവരോട് ഉത്തരം പറഞ്ഞു.
"ഇല്ല നിശ്ചയത്തിനുള്ള തീയതി നിശ്ചയിച്ചു ഈ പത്താം തീയതി നിശ്ചയം , ഇരുപത്തിഒന്നിനു കല്യാണം"
"ഈ ചെക്കന്‍റെ അച്ഛന്‍ വരുവോ" എന്നെ ചൂണ്ടി അവര്‍ ചോദിച്ചു.
എനിയ്ക്കൊന്നും മനസ്സിലാകുന്നില്ല. ചെക്കനൊന്നൊന്നും വിളിക്കുന്നത് ടീച്ചര്‍ക്കിഷ്ടമല്ല. പ്രത്യേകിച്ചും ക്ലാസ്സിലെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ വിളിക്കുന്നതൊട്ടും ഇഷ്ടമില്ല.
ടിച്ചര്‍ക്കറിയാം ഭാര്‍ഗ്ഗവിയമ്മയെ എങ്ങിനെ തോല്‍പ്പിക്കണമെന്ന്.
"അമ്മൂമ്മെ , ഈ ചെക്കനെ വീട്ടിലേയ്ക്കൊന്ന് വിട്ടേര് ഇല്ലേ ഞാനാ പറമ്പ് താണ്ടണം.
രഹസ്യം പറയാനെന്ന പോലെ അവര്‍ അടുത്തു വന്നു.
ഞാനും ടിച്ചറും ഒരു പോലെ ചെവി പൊത്തി

അവര്‍ പോയിക്കഴിഞ്ഞു ഞാന്‍ ടീച്ചറോട് ചോദിച്ചു.
ആരുടേയാ കല്യാണം ചേച്ചിയുടെയാണോ"
"ങും മോനു രേഖ പറയുമ്പോലെ ഇച്ചിരി മണുക്കൂസ് ആണല്ലെ, മോനു നിന്‍റെ അമ്മാവന്‍റെ കല്യാണമാണ്"

"ടീച്ചറിനി പൊയ്ക്കോ ഞാന്‍ ഇനി തന്നെ പൊയ്ക്കൊള്ളാം"
ഞാന്‍ ഓടി വീട്ടിലെത്തി ഞാന്‍ അകത്ത് കയറുന്നത് കണ്ടിട്ടാണ് ടീച്ചര്‍ പോയത്.

പാവം ശങ്കു. ആ കിടപ്പ് കാണണം. ടീച്ചര്‍ ഞങ്ങളേയും കൊണ്ട് ചെല്ലുന്ന കാര്യം അമ്മാവനോട് പറഞ്ഞിരുന്നു. അതു കൊണ്ട് ഒരു ലേഡി ഡോക്ടര്‍ കൂടെ വന്നു. പക്ഷെ കിടപ്പ് രാജകീയമായാണ്. ഡോക്ടേഴ്സ് സിക്ക് റൂമിലാണ് കിടപ്പ്. ദോക്ടര്‍മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രമേ അവിടെ പ്രവേശനമുള്ളു. മുറിയില്‍ കയറാന്‍ പോയപ്പോള്‍ ഡോക്ടര്‍ സമ്മതിച്ചില്ല. അവന്‍ അവിടെ കിടന്ന് എന്തൊക്കെയോ ആംഗ്യം കാണിച്ചു.
തിരിച്ചു വരുന്ന വഴിയ്ക്ക് ടീച്ചര്‍ ഡോക്ടറുമായി സംസാരിച്ച വിവരമെല്ലാം ഞങ്ങളോട് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കുളിക്കാമത്രേ.

വരുന്ന വഴിയ്ക്ക് സിംഗപ്പൂര്‍ കാരുടെ വീട്ടിലെ ചേച്ചിയെ കണ്ടു. ടീച്ചര്‍ അവരോട് സംസാരിക്കുന്നത് കണ്ട് ഞാനും രേഖ ചേച്ചിയും മുന്നോട്ട് മാറി നിന്നു.
"ആരാണു മോനു ക്ലാസ്സിലെ പാട്ടുകാരി"
ഞാന്‍ കേള്‍ക്കാത്ത മട്ടില്‍ മതിലിലെ പറ്റിയിരുന്ന പയല്‍ പറിച്ചെടുത്ത് കോഴിപ്പോര് നടത്തി. ഉറുമ്പിന്‍റെ തല പോലെയുള്ള അറ്റം മറ്റൊന്നിന്‍റെ തലയില്‍ ഉടക്കി വലിക്കണം. ഒരു തല അറ്റ് വീഴുന്നത് വരെ. രേഖചേച്ചിയും ഒരെണ്ണം പറിച്ചെടുത്ത്.
വീണ്ടും ചോദിച്ചു.
"ആരാ മോനു ആ കുട്ടി"
"എനിയ്ക്കറിയില്ല ചേച്ചി"
"പേരും അറിയില്ലേ"
"പേരറിയാം, ലക്ഷ്മി"
"ശങ്കു വരട്ടെ" ഞാനവക്കിട്ട് വെച്ചിട്ടുണ്ട്" രേഖ ചേച്ചി ദേഷ്യത്തോടെ പറഞ്ഞു.
"എന്തു പറ്റി ചേച്ചി" ഞാന്‍ ആകാംഷയോടെ ചോദിച്ചു, പക്ഷെ ചേച്ചിയ്ക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പേ തന്നെ ടീച്ചര്‍ വന്നു.

പിറ്റേന്ന് സ്കൂളിലെത്താന്‍ എനിയ്ക്കു തിടുക്കമായിരുന്നു. എന്താണ് അവര്‍ തമ്മിലുള്ള പ്രശ്നം. പ്രഭയോട് ചോദിക്കലാണ് ഭേദം. മാത്രമല്ല രേഖചേച്ചിയോട് വഴക്കിടരുതെന്നു പറയണം. ദേഷ്യം വരുമ്പോള്‍ ചേച്ചിയെ ചേച്ചിയുടെ അമ്മ പോലും തെല്ല് പേടിക്കും.
ശങ്കു വരും മുന്‍പേ ആ വഴക്ക് തീര്‍ക്കണം. അവനോട് ആരും , പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ , ജയിക്കില്ല.
പക്ഷേ എനിയ്ക്കതിനു അവസരം കിട്ടുന്നില്ലായിരുന്നു.
ഒന്നെനിയ്ക്ക് മനസ്സിലായി ഇവര്‍ തമ്മില്‍ ഊണ് കഴിക്കുന്ന സമയത്ത് ഏറ്റ് മുട്ടും. മിക്കവാറും രേഖ ചേച്ചി എന്തെങ്കിലും പറഞ്ഞ് ഷൈന്‍ ചെയ്ത് നില്‍ക്കുമ്പോള്‍ അറിയാതെ വായില്‍ വരുന്ന എന്തെങ്കിലും ഒരു മണ്ടത്തരത്തില്‍ പ്രഭയേറ്റ് പിടിക്കും. ആദ്യം വാ പൊത്തി ഒരു ചിരിയാണ് പ്രഭയുടെ വക. അത് കാണുമ്പോളെ രേഖ ചേച്ചി ചാടി വീഴും.
"എന്താടി ഇളിക്കുന്നെ"
അവിടെ മിക്കവാറും സുധ ടീച്ചറും ഉണ്ടാകും. എടീ എന്നുള്ള വിളി കേള്‍ക്കുന്നതും ടീച്ചര്‍ രേഖ ചേച്ചിയെ ശാസിക്കുമത്രേ.
ഏതായാലും ശങ്കു വരുന്നതിനു മുന്‍പേ തന്നെ ഇവര്‍ തമ്മിലുള്ള വഴക്ക് മാറ്റണം
പക്ഷേ ഒരു ദിവസമാ വഴക്ക് വലുതായി.
ചേച്ചി കാരംസ് കളിക്കാന്‍ ബഹു മിടുക്കിയാണ്. എല്ലാവരുടേയും മുന്നില്‍ വെച്ച് പ്രഭയെ വെല്ലു വിളിച്ചു. പ്രഭയൊരു കണ്ടീഷന്‍ വെച്ചു. ചേച്ചി ഒരു പോയിന്‍റ് നേടിയാല്‍ പ്രഭ തോറ്റതായി കരുതി മാറും.
ചേച്ചി സമ്മതിച്ച് കളിക്കാനിരുന്നു. പ്രഭയും നന്നായി കളിച്ചു. ചേച്ചി ആദ്യ പോയിന്‍റ് നേടിയ ഉടനെ പ്രഭ തോല്‍ വി സമ്മതിച്ചു എഴുന്നേറ്റു. ചേച്ചി വിജയശ്രീലാളിതയായി നിന്ന ഉടനെ എല്ലാം കണ്ട് കൊണ്ട് നിന്നിരുന്ന കാട്ടാള മാത്തന്‍ രേഖ ചേചിയെ കളിയാക്കി.
"എന്‍റെ മണ്ടി കൊച്ചേ, ഒരു പോയിന്‍റ് നീ നേടിയപ്പോള്‍ അവള്‍ തോറ്റു എന്നു സമ്മതിച്ചതിന്‍റെ അര്‍ത്ഥം എന്താണ് "
സുധ ടീച്ചറും സുജാത റ്റീച്ചറുമൊക്കെ ചിരിച്ചു.
ചേച്ചിയ്ക്കൊന്നും മനസ്സിലായില്ല
കാട്ടാള മാത്തന്‍ ലക്ഷ്മിയുടെ അടുത്തെത്തി അവളുടെ തലയിലൊന്നമര്‍ത്തി
"മിടുക്കി"
സുധ ടീച്ചര്‍ അടുത്തെത്തി രേഖ ചേച്ചിയോട് പറഞ്ഞു.
എന്‍റെ രേഖെ അതിന്‍റെയര്‍ത്ഥം ലക്ഷ്മിയോട് നീ കളിക്കാന്‍ യോഗ്യതയില്ലാത്ത കുട്ടിയാണന്നല്ലെ. ഒരു പോയിന്‍റ് പോലും കിട്ടാന്‍ അര്‍ഹതയില്ലാത്ത വെറും ഒരു സാധാരണ കളിക്കാരി"
രേഖ ചേച്ചിയുടെ മുഖമാകെ മാറി.
അപ്പോഴേയ്ക്കും കാട്ടാളമാത്തന്‍ ഗൌരവത്തില്‍ " ആ മതി മതി " എന്നു പറഞ്ഞത് കാരണം എല്ലാവരും പിരിഞ്ഞു. പക്ഷെ അതിനകം തന്നെ അംബിക പലരോടും ഇത് പറഞ്ഞു.

ഇതൊക്കെ നടക്കുമ്പോള്‍ ഞാന്‍ ലൈബ്രറിയില്‍ ഒരു കോമിക്കും വായിച്ചിരിക്കുകയായിരുന്നു..

വൈകുന്നേരം വരുമ്പോളാണ് ഞാന്‍ ഇത് ടീച്ചര്‍ പറഞ്ഞറിഞ്ഞത്. ടീച്ചറുടെ ചിരി കണ്ട് രേഖ ചേച്ചിയ്ക്ക് ഭ്രാന്ത് പിടിച്ച പോലെയായി. ചേചി പലതും പറഞ്ഞു കലിയടങ്ങാഞ്ഞു നിലത്തിട്ട് ചവിട്ടി.
"നോക്കിക്കൊ ശങ്കു വരട്ടെ അവന്‍ കുളിച്ചല്ലൊ" രേഖചേച്ചി തന്നോടെന്നവണ്ണം പറഞ്ഞു

"മതി മതി " ടീച്ചര്‍ പറഞ്ഞു "ഇനി ഇത് വലുതാക്കണ്ട നീയെന്തിനാ രേഖേ കൊച്ചു കുട്ടികളോട് വഴക്കിടാന്‍ പോകുന്നത്, ഏതായാലും ഇത് ഇന്നത്തോടെ തീരണം"

ശരിയാണ് ഇത് ഇവിടെ തീരണം, തീരണെ തമ്പുരാനെ , ഞാനും ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

ചേച്ചി വീട്ടിലേയ്ക്ക് കയറുന്നതു വരെ ഞാനും ടീച്ചറും നോക്കി നിന്നു, സ്ഥിരം അങ്ങിനെയാണ്. അത് കഴിഞ്ഞു ഞാന്‍ വീട്ടില്‍ കയറുന്നത് വരെ ശങ്കുവും ടീച്ചറും നോക്കി നില്‍ക്കും ഇപ്പോള്‍ ശങ്കു ഇല്ലാത്തതു കൊണ്ട് ടീച്ചര്‍ ഒട്ടയ്ക്കാണ്‍ പോകുന്നത്.

ശൂ ശൂ എന്നൊരു ശബ്ദം കേട്ട് ഞാന്‍ നോക്കി ദേ ചേച്ചി പറമ്പിന്‍റെ മൂലയില്‍ . ടീച്ചര്‍ കാണുന്നുണ്ടോയെന്ന് ഞാന്‍ നോക്കി ഭാഗ്യം ടീച്ചറെ അവിടെയെങ്ങും കണ്ടില്ല
ഞാന്‍ ചേച്ചിയുടെ അടുത്തെത്തി

"മോനു എന്‍റെ കൂടെ നില്‍ക്കുമോ"
"എന്തിനു"
"നമുക്കവളെ തോല്‍പ്പിക്കാം"
"എങ്ങിനെ"

"ഞാനിന്നു കാവില്‍ നാഗരാജാവിനും യക്ഷിയമ്മയ്ക്കും വെളക്ക് വെയ്ക്കുമ്പോള്‍ പറയും അവളെ തോല്‍പ്പിക്കാന്‍ ജീവിതത്തില്‍ ഒരിയ്ക്കലും അവള്‍ക്ക് മറക്കാന്‍ കഴിയാത്ത വിധം തോല്‍പ്പിക്കാന്‍ എനിയ്ക്ക് ശക്തി കിട്ടണമെന്നു"
മോനുവെന്‍റെ കൂടെയുണ്ടാവില്ലെ
എന്‍റെ നിശബ്ദത ചേച്ചിയെ ചൊടിപ്പിച്ചിരിക്കണം

" മോനുവെന്‍റെ കൂടെയുണ്ടാവണം അവളേറ്റവും ഇഷ്ടപ്പെടുന്നത് ഞാന്‍ തട്ടിയെടുക്കും."
നോക്കിക്കോ ഇന്നുമുതല്‍ മൂന്ന് നാള്‍ ഞാന്‍ നിരാഹാരം മാത്രം. മൂന്ന് നാളും യക്ഷിയമ്മേടെ മുന്നില്‍ ഞാന്‍ മുടിയഴിച്ചു കരഞ്ഞു പറയും"
എന്നിട്ട് ചേച്ചി ചാടി തുള്ളിപ്പോയി.

"നീ എവിടെയായിരുന്നു, ഞാനെന്നും നോക്കും നിന്നെ" ഇളം നിലാവിനോട് ഞാന്‍ ചോദിച്ചു
ഞാന്‍ എന്നും ഉണ്ടായിരുന്നു മോനു, മഴയില്‍, ഞാന്‍ ലയിച്ചു പാടിയുറങ്ങിയെന്നുമാത്രം"
നീയറിഞ്ഞോ നിലാവെ പ്രഭയും രേഖചേച്ചിയും കൂടി വലിയ ശണ്ഠ, ഞാനെന്താ ചെയ്ക"
ഒരു നിമിഷമവള്‍ നിശബ്ദയായി. ഞാനവളുടെ കണ്ണുകളില്‍ നോക്കിയിരുന്നു. എന്തു ഭംഗിയാണാ മുഖത്തിന്, എന്‍റെ സുധ ടീച്ചറെ പോലെ.

അവള്‍ കാര്‍ത്തികക്കൂട്ടത്തെ അടുത്തേയ്ക്ക് വിളിച്ചു കാര്യം പറഞ്ഞു.
നാഗരാജാവിനെ വിളിച്ച്
യക്ഷിയമ്മയെ വിളിച്ച്
അവരെല്ലാം പറയാമെന്നു തീരുമാനിച്ചു.

മോനു, ഞാന്‍ പോകട്ടെ, മോനു ദേ അവിടെയെല്ലാരും എന്നെ തിരക്കും ദാ കിഴക്ക് വെള്ള കീറി തുടങ്ങി.

ഓടിപോകുന്ന നിലാവും
ഇടയ്ക്കെപ്പോഴൊ അവളില്‍നിന്നഴിഞ്ഞ്
നിലത്ത് വീണ് കിടന്ന് വിങ്ങിപ്പൊട്ടിയ രാത്രിയും
കീറി തുടങ്ങിയ വെള്ളയും
കീറി വന്നൊരു അരുണനും
ആയിരംകോടികോടി കൈയ്കളോടെന്നെ
തഴുകിയ സൂര്യനും,കൈതെറ്റി നിലത്ത്
വീണ മുത്തുകള്‍ പറക്കുന്ന പറവകളും
പച്ചപ്പട്ട് പാവാട തെല്ലുയുയര്‍ത്തിപ്പിടിച്ച്
വെള്ളികൊലുസ്സിട്ട കാലുകള്‍ താളത്തിലാട്ടിയാടുന്ന
താഴ്വാരപ്പെണ്‍കൊടിയും
അവളുടെ മാറത്ത് ചാലിട്ടൊഴുകിയ വിയര്‍പ്പും
യക്ഷിയമ്മയോടും
നാഗരാജാവിനോടും
കേണു പറഞ്ഞു
പ്രഭയോട് ക്ഷമിക്കണേ

അത്കേട്ട് ഞാനുറങ്ങി
സ്വസ്ഥമായി

No comments: