Sunday, August 31, 2008

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം ഏഴ്

ഇനി എന്താകും ശങ്കുവിന്‍റെ ഭാവി പാവം ഇനി എന്നും അവന് തല്ല് കൊള്ളാനെ നേരം കാണൂ. കാട്ടാളമാത്തനാണ് ക്ലാസ്സ് ടീച്ചര്‍. എന്തു കൊണ്ടാണ് എന്നറിഞ്ഞില്ല ക്ലാസ്സ് റൂം മാറിയില്ല. . പകരം തോറ്റവര്‍ എഴുന്നേറ്റ് അടുത്ത ക്ലാസ്സിലേയ്ക്ക് പോകാന്‍ പറഞ്ഞു. രണ്ട് പേര് തോറ്റിരുന്നു. പക്ഷെ അവര്‍ വന്നില്ല.
വലിയ മാറ്റങ്ങള്‍ ഒന്നുമില്ലായിരുന്നു. സാര്‍ പേര് വിളിച്ചു. പ്രസന്‍റ് സാര്‍ പറഞ്ഞു എല്ലാവരും ഒരാളൊഴികെ . എന്‍റെ ശങ്കുവൊഴികെ എല്ലാവരും. അവസാനം സാര്‍ പറഞ്ഞു.
പുതിയ കുട്ടിയുടെ പേര് കുട്ടി തന്നെ പറയൂ.”ലക്ഷ്മി നവ പ്രഭ”. പ്രഭ എഴുന്നേറ്റ് നിന്ന് പറഞ്ഞു.

എല്ലാ ദിവസവും കണക്കായിരിക്കുമോ ആദ്യ വിഷയം എന്നു ചോദിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷെ ചോദിക്കുന്ന കാര്യമോര്‍ത്തപ്പോളേ നാവ് വരണ്ടു.
സമയം ആകെ നനഞ്ഞ കടലാസ് വള്ളം പോലെ തളര്‍ന്നു കിടക്കുന്നു. സാറും ഇടയ്ക്കിടയ്ക്ക് വാച്ച് നോക്കുന്നുണ്ട്. കാട്ടാള മാത്തനെ മറന്ന പോലെ ക്ളാസ്സാകെ മര്‍മ്മരശബ്ദം. സാറും സ്വയം മറന്നത് പോലെ. സാധാരണ മേശമേല്‍ കൈ ചുരുട്ട് ഒരു ഇടിയാണ്. പക്ഷെ അതിന്‍റെ ആവശ്യം വരാറില്ല.

പെട്ടന്ന് അംബിക ചാടി എഴുന്നേറ്റു “സാര്‍” എന്നു നീട്ടി വിളിച്ചു. എന്തോ ഓര്‍ത്ത് നിന്ന കാട്ടാള മാത്തനും ഒന്നു ഞെട്ടിയുണര്‍ന്നു.
“എന്താ കൊച്ചെ” സാര്‍ കൊച്ചെ എന്നൊരു പെണ്‍കുട്ടിയെ വിളിച്ചാല്‍ അതിന്‍റെയര്‍ത്ഥം ദേഷ്യം കൊടുമുടിയില്‍ എത്തി എന്നാണ്. “എടാ”യെന്ന് ആണ്‍കുട്ടികളെ വിളിക്കുമെങ്കിലും ഒരിക്കലും പെണ്‍കുട്ടികളെ “എടീ”യെന്നു വിളിക്കില്ല.

“ങൂം എന്താ കീറിന്” സാറിന്‍റെ ചോദ്യം കേട്ട് അംബികയും ഒന്നു പരുങ്ങി.
കുശുംബിയാണ് അംബിക. ക്ളാസ്സില്‍ മോണിറ്റര്‍ അവളല്ലെങ്കിലും സംസാരിക്കുന്നവരുടെ പേരൊക്കെ അവള്‍ എഴുതി വെയ്ച്ച് ടീച്ചര്‍ക്ക് കൊടുക്കും. ക്ലാസ്സ് പരീക്ഷ സമയത്താണ് അംബികയുടെ വിളയാട്ട് കൂടുതല്‍ “സാര്‍
ഈ കുട്ടി കാണിച്ചു കൊടുക്കുന്നു, ആ കുട്ടി എത്തി നോക്കുന്നു” എന്നൊക്കെ.

“ഈ കുട്ടി പാടുന്നു” പ്രഭയെ തൊട്ട് കാണിച്ചുകൊണ്ട് അംബിക പറഞ്ഞു.
ഇപ്രാവശ്യം എല്ലാവരും ഞെട്ടി. കാട്ടാളമാത്തന് സംഗീതം പഠിപ്പിക്കുന്ന സുലോചന ടീച്ചറെ വരെ ദേഷ്യമാണ്. പാവം സുലോചന ടീച്ചര്‍. ഇങ്ങേര് കാരണം സംഗീത ക്ളാസ്സിപ്പോള്‍ പ്രധാന കെട്ടിടത്തിന് പുറത്തുള്ള ഷെഡ്ഡില്‍ ആണ്.

സാര്‍ അടുത്ത് വന്നു.
“കുട്ടി പാടുമോ”
കണ്ണടയ്ക്കാന്‍ പോലും പേടിച്ച് ഞാനിരുന്നു. ഒരു ഉറുമ്പ് തുമ്മിയാല്‍ ഇടിവെട്ടായി കേള്‍ക്കുന്ന നിശബ്ദത.
“ഇടയ്ക്ക് വല്ലപ്പോഴും” പ്രഭ അക്ഷോഭ്യയായി പറഞ്ഞു.
“എന്നാല്‍ പാട് കേള്‍ക്കട്ടെ”

“കാഞ്ചി രെ കാഞ്ചി രെ, പ്രീത് മേരി സാഛി
റുക് ജാ ന ജാ ദില്‍ തോട് കെ”

രണ്ട് വരി പാടി നിര്‍ത്ത് അവള്‍ സാറിനെ നോക്കി. സാറവളെ ചേര്‍ത്ത് പിടിച്ച് മേശയ്ക്ക് അടുത്ത് കൊണ്ട് പോയി നിര്‍ത്തി. എന്നിട്ട് നടന്ന് വന്ന് ക്ളാസ്സിലെ ഏറ്റവും പുറകില്‍ നിന്നിട്ട് പ്രഭയോട് പാടാന്‍ ആംഗ്യം കാണിച്ചു.
പ്രഭ പാടി. മണിയടിച്ചതും മറ്റ് ക്ളാസ്സിലെ റ്റീച്ചര്‍മാരുള്‍പ്പെടെ വാതില്‍ക്കല്‍ വന്നു നോക്കിനീന്നതുമൊന്നും ഞങ്ങള്‍ അറിഞ്ഞില്ല.
പാടി തീര്‍ന്നപ്പോള്‍ എല്ലാവരും കയ്യടിച്ചു. മാത്തന്‍ സാര്‍ അടുത്ത് ചെന്ന് വലത് കൈ വെച്ച് പ്രഭയുടെ തലയിലൊന്ന് തട്ടി.
എന്നിട്ട് പറഞ്ഞു
“വല്ലപ്പോഴും പോലും, അതിന് വലിയ കിളവിയൊന്നുമല്ലല്ലൊ കുട്ടി”
സാര്‍ ക്ളാസ്സ് റൂം വിട്ടതോടെ പ്രഭയ്ക്കു ചുറ്റും പെണ്‍കുട്ടികള്‍ കൂടി.

ഞാന്‍ നേരെ സ്റ്റാഫ് റൂമിലേയ്ക്ക് ഓടി ചെന്നു.

സുധറ്റീച്ചര്‍ അവിടെ എത്തിയിരുന്നില്ല പക്ഷെ ഞാന്‍ തിരികെ ക്ലാസ്സിലേയ്ക്ക് വരുമ്പോള്‍ ടീച്ചറെ കണ്ടു.
“മോനു ദൂരെയെങ്ങും പോകല്ലെ എനിയ്ക്കിത്തിരി കൂടി പണിയുണ്ടേ ഞാനതിപ്പോ തീര്‍ത്തിട്ട് വരാം”
“വേണ്ടാ ഞാന്‍ പൊയ്ക്കോളാം” ഞാന്‍ പറഞ്ഞു
“അയ്യൊ അതു വേണ്ടാ ശങ്കുവും രേഖയും ഇല്ലല്ലൊ ഇന്ന്, വേണ്ടാ മോനു ഞാന്‍ വന്നിട്ട് പോയാല്‍ മതി”
“ഇല്ല ചേച്ചി കൂട്ടുണ്ട്” ആരും അടുത്തില്ലാത്തപ്പോള്‍ ഞാന്‍ ചേച്ചിയെന്നു വിളിക്കാറുണ്ട്
“ഇന്നെന്ത് പറ്റി മോനു നിനക്ക്”
പറഞ്ഞു തീര്‍ന്നില്ല പ്യൂണ്‍ വന്ന് ടീച്ചറിനെ ഹെഡ് മിസ്ട്രസ്സ് വിളിക്കുന്നു വെന്ന് പറഞ്ഞു പിന്നെ ടീച്ചര്‍ കൂടുതല്‍ ഒന്നും പറയാതെ ഓഫീസിലേയ്ക്ക് പോയി.

ഞാന്‍ നേരെ ക്ളാസിലേയ്ക്ക് ചെന്നു. പെട്ടി എടുക്കണം ആരേയും കണ്ടില്ലെങ്കില്‍ ആ കുശുംബി അംബിക അത് കൊണ്ട് പോയി ഗെയിംസ് റൂമില്‍ വെയ്ക്കും. സുധ ടീച്ചറുള്ളത് കൊണ്ട് ഫൈന്‍ അടയ്ക്കണ്ട.
ഞാന്‍ പെട്ടന്ന് നിന്നു.

“ദാ മോനൂ നോക്കൂ”
ഞാന്‍ ശ്രദ്ധിച്ചു നോക്കി
ഒരു പൊട്ടായി തുടങ്ങി ഒരു മലയായി മാറി എന്നിലലിഞ്ഞു ചേര്‍ന്നു കോടാനുകോടി നക്ഷ്ത്രങ്ങളുടെ ഒരു കൂമ്പാരം.


“മോനു പുസ്തകം വാങ്ങിയൊ” പ്രഭയാണ് മുന്നില്‍
“ഇല്ല ടീച്ചര്‍ വാങ്ങും” ഞാന്‍ പതുക്കെ പറഞ്ഞു.
എവിടെ ആ മല ഞാന്‍ ചുറ്റും നോക്കി
“എന്‍റെ മോനു, ഇങ്ങനെ ദിവാസ്വപ്നം കാണല്ലേ വാ നമുക്ക് നടക്കാം മോനുവിന്‍റെ പെട്ടി ടീച്ചര്‍ കൊണ്ടുവരുമെന്നു പറഞ്ഞു പ്യൂണ്‍ കൊണ്ടുപോയി.”

നന്നായി അല്ലെങ്കില്‍ മറ്റ് പിള്ളാരതില്‍ കല്ലെറിയും.
“സ്വപ്നം കാണാറുണ്ടൊ” ഞാന്‍ ചോദിച്ചു.
“ആര് ” പ്രഭയുടെ ചോദ്യത്തിന് ഒരല്‍പ്പം താമസിച്ചാണ് ഞാന്‍ മറുപടി പറഞ്ഞത്.
“കുട്ടി”
“കുട്ടിയോ” “എന്‍റെ മോനു, എന്‍റെ പേര് പ്രഭയെന്നാണ്”
“ആരും കേള്‍ക്കണ്ടാ ഇവിടെ പെണ്‍കുട്ടികളെ കുട്ടീന്നെ ആണ്‍കുട്ടികള്‍ വിളിക്കൂ”
“ആയിക്കോട്ടെ പക്ഷെ മോനു എന്നെ പ്രഭയെന്ന് വിളിച്ചാല്‍ മതി എന്താ പറ്റുമോ”
ഞാന്‍ ആലോചിച്ചു. എന്താ പറ്റായ്ക
“വേണ്ട വേണ്ട ഇനി അതിന് വേണ്ടി ഒരു സ്വപ്നം കാണേണ്ട”
അതു പോട്ടെ മോനു ചോദിച്ചില്ലെ ഞാന്‍ സ്വപ്നം കാണാറുണ്ടോയെന്ന്”

ഒരു നിമിഷമെങ്കിലും പ്രഭ നിശബ്ദയായി.

ഞങ്ങള്‍ സ്കൂളിന്‍റെ പുറകിലുള്ള വാതിലിനടുത്തെത്തി
“ദാ എന്നെ കൊണ്ട് പോകാന്‍ റിക്ഷ വന്നു” പ്രഭ പറഞ്ഞു.
“മോനു എങ്ങിനെ പോകും”
“ഓടിപ്പോകും ഇവിടെയടുത്താണ് വീട്” എന്‍റേയും ശങ്കുവിന്‍റേയും രേഖചേച്ചിയുടെയും ടീച്ചറിന്‍റേയും”
പ്രഭ ചിരിച്ചു കൊണ്ട് റിക്ഷായില്‍ കയറി.


“അവള്‍ എന്നെ പോലെ സ്വപ്നം കാണാറുണ്ടോ” ഞാന്‍ ചോദിച്ചതല്‍പ്പം ഉച്ചത്തിലായി.
“ആരെക്കുറിച്ചാണ് മോനു ചോദിച്ചെ” ഞാന്‍ നോക്കി വാല്‍കുലുക്കി പക്ഷിയാണ്.
“നിന്നോടല്ല ചോദിച്ചത്” എനിക്കതിനോട് നീരസം തോന്നി
എന്‍റെ ഉത്തരം രസിക്കാതെ ആ പക്ഷി വാല്‍ കുലുക്കി പറന്നുയര്‍ന്നു.

അപ്പോള്‍ മഞ്ഞ കോളാമ്പിപ്പൂവെന്നോടൊരു രഹസ്യം പറഞ്ഞു.
“പോകുന്ന വഴി അമ്പല മുറ്റത്തെ ചെമ്പരത്തിപ്പൂവിനോട് ചോദിച്ചുനോക്ക്, അവള്‍ക്കറിയാം എല്ലാം.”

എവിടെ ഛന്നം പിന്നം പെയ്ത മഴ
ആകാശം മനോഹരമായ ഇളം നീലനിറം.

മഴ മാറിയതിന്‍റെ സന്തോഷം എല്ലായിടത്തും. എന്തൊരു പാട്ടും ബഹളവുമാണീ പക്ഷികള്‍. എവിടെ പാട്ടും ബഹളവുമുണ്ടോ അവിടെയെല്ലാമീ കാറ്റുമുണ്ട്. വഷളന്‍.
ഞാന്‍ അമ്പലമുറ്റത്തെത്തി.

ഞാന്‍ ചെമ്പരത്തിപ്പൂവിനെതേടിയെത്തി കൂട്ടുകാരികളുമായി ആടിതിമിര്‍ക്കുകാണവള്‍.

എന്നെ കണ്ടവള്‍ നൃത്തച്ചുവടോടെയടുത്തു വന്നു.

“അവള്‍ സ്വപ്നം കാണുമോ”
അവളെന്‍റെയടുത്തു വന്നു സ്നേഹത്തോടെയെന്‍റെ മുടിയില്‍ പിടിച്ച് എന്‍റെ നെറ്റിയവളുടെ നെറ്റിയില്‍‍ മുട്ടിച്ചുകൊണ്ട് പറഞ്ഞു.

“മോനു, എല്ലാ പെണ്‍കുട്ടികളും സ്വപ്നം കാണും” “അതു കൊണ്ട് പ്രഭയും സ്വപ്നം കാണും”
ഒന്നു നിര്‍ത്തിയിട്ട് ആ ചെമ്പരത്തിപ്പൂവെന്നോട് പറഞ്ഞു.
ഒരു പാട് നിറങ്ങള്‍ ഉള്ള സ്വപ്നങ്ങള്‍
കോടാനുകോടി നിറങ്ങള്‍ ഉള്ള സ്വപ്നങ്ങള്‍
മനുഷ്യരാരും കാണാത്ത നിറങ്ങള്‍ ഒഴുകുന്ന നദിക്കരയില്‍
ഒരു നിലാവത്ത്,
സ്വപ്നങ്ങള്‍ ഒന്നൊന്നായി വന്നവളെ പുണരും
അവളായി തന്നെ മാറി ആ സ്വപ്നങ്ങളവള്‍ക്ക്
നിറം പകരും.
അപ്പോള്‍
ഏഴാകാശവും തുറന്ന് അനന്തകോടി നക്ഷത്രങ്ങളും
അത്രത്തോളമിരട്ടി മാലാഖമാരും അവള്‍ക്ക്
തോഴിമാരായി മാറും.
അവള്‍ അവളായി മാറും

ഇത്രയും പറഞ്ഞിട്ടെന്‍റെ കണ്ണുകളിലേയ്ക്ക് നോക്കിനിന്നിട്ട് പൊട്ടിചിരിച്ചുകൊണ്ടാ ചെമ്പരത്തിപ്പൂവെന്‍റെ മുടിയിലെ പിടിവിട്ടു വീണ്ടും നൃത്തത്തിലേയ്ക്ക് തിരിഞ്ഞു.

പോകും വഴിയെന്നോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു
“പ്രഭയോടെന്‍റെ അന്വേഷണം പറയണേ”

ഞാന്‍ വീട്ടിലേയ്ക്കോടി,
വഴിയില്‍ കണ്ട എല്ലാ പൂക്കളോടും
പറവകളോടും
മരങ്ങളോടുമെല്ലാം ഞാന്‍ പറഞ്ഞു

ഞാനൊരു മഴത്തുള്ളിയെ കണ്ടെന്നു.
ആരും കാണാത്ത നിറമുള്ള
സ്വപ്നം കാണുന്ന മഴത്തുള്ളിയെ

അവരത് പാട്ടായി മാറ്റി എല്ലായിടത്തും പാടാനായി കാറ്റിനെയേല്‍പ്പിച്ചു.

No comments: