Saturday, October 4, 2008

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം ഒന്‍പത്

സുധ എസ് മേനോന്‍ നോട്ട് ബുക്കിലെഴുതിയ കുറിപ്പില്‍ നിന്ന്:
ഇന്ന് ഇരുപത് ജൂണ്‍, 1975 വെള്ളിയാഴ്ച്ച

ഏഴു ബിയില്‍ നിന്നു ഇറങ്ങുമ്പോള്‍ മാത്യു ചാക്കൊ സാര്‍ പിന്നില്‍ നിന്നും വിളിച്ചു.
"ശശാങ്കന്‍ എന്നാണ് ക്ലാസ്സില്‍ വരിക" സാര്‍ പെട്ടന്ന് ചോദിച്ചു.
"തിങ്കളാഴ്ച്ച മുതല്‍, എന്താണ് സാര്‍" ഞാന്‍ കാര്യം തിരക്കി
ആ ക്ലാസ്സില്‍ സുധ ബയോളജി എടുക്കണം ഞാന്‍ രാധാകൃഷ്ണനോട് പറയാം അയാളല്ലെ ഇപ്പോളവിടെ"
രണ്ടും തമ്മിലെ ആകെ ആ സ്കൂളില്‍ കൂട്ടുള്ളു. അതുകൊണ്ട് കുഴപ്പമില്ല
പക്ഷെ എന്തിന്. ചോദിച്ചാല്‍ അത് മതി ചിലപ്പോള്‍ ചീത്ത കേള്‍ക്കാന്‍

രേഖയുടെ വീട്ടില്‍ കാവുണ്ടൊയെന്നും സാര്‍ ചോദിച്ചു.
സ്റ്റാഫ് റൂമില്‍ എത്താറായപ്പോള്‍ സാര്‍ പറഞ്ഞു.
സൂക്ഷിക്കണം കുട്ടികള്‍ വളരുകയാണ്

സാര്‍ എന്തിനാണ് അങ്ങിനെ പറഞ്ഞത്

ഇന്ന് മറ്റൊരു രസമുണ്ടായി അമ്മ വളര്‍ത്തിയ കറുമ്പി പശു പ്രസവിച്ചു.........


ഇന്ന് ശങ്കു വീണ്ടും സ്കൂളില്‍ വരും എനിയ്ക്കാകെ വേവലാതിയാണ്. രേഖ ചേച്ചി ദിവസവും സ്കൂളിലെ വിശേഷം പറഞ്ഞവനെ പിരി കയറ്റും. ശങ്കുവിന്‍റെ പ്രധാന എതിരാളിയായ ധനഞ്ജയന്‍ കമ്മത്തും ആദി കേശവനും ബാലനുമൊക്കെ ഇപ്പൊള്‍ ശങ്കു വരാനായി കാത്തിരിക്കുന്നു.
ധനഞ്ജയന്‍ കമ്മത്താണ് ഏറ്റവും വലിയ പ്രശ്നം കുനുഷ്ട്ബുദ്ധി മുഴുവന്‍ അവന്‍റെ കയ്യില്‍ ഉണ്ട്
രേഖ ചേച്ചിയുടെ പ്രധാന ശത്രുവായിരുന്ന അംബിക ഇപ്പോള്‍ ചേച്ചിയുടെ സ്പൈ ആണ്. ക്ലാസ്സില്‍ എന്തു നടക്കുന്നൊ അതു വന്ന് ചേച്ചിയോട് പറഞ്ഞു കൊടുക്കും.
ഒരു വിഷയം മാത്രമെല്ലാവര്‍ക്കും പറയാന്‍.

പ്രഭ

പെണ്‍കുട്ടികള്‍ മിക്കവരും അവളുടെ കൂടെ നിന്നു.
ഏറ്റവും വലിയ പ്രശ്നം കാട്ടാള മാത്തന്‍ ആണ്. കണക്ക് എന്തെങ്കിലും ആണ്‍കുട്ടികളോട് ചോദിക്കും. ഉത്തരം അറിയാതെ മിഴുങ്ങസ്യ എന്നു നില്‍ക്കുമ്പോള്‍ ഒരു നോട്ടമാണ് പെണ്‍കുട്ടികളുടെ ഭാഗത്തേയ്ക്ക്.
ആദ്യ ചോദ്യം അംബികയോട്. കളിയാക്കാന്‍ വേണ്ടി മാത്രമാണാ ചോദ്യമെന്നെല്ലാവര്‍ക്കും അറിയാം.
എല്ലാവരും ചിരി തുടങ്ങും.
അംബിക എന്നാലും ശ്രമിയ്ക്കും ഉത്തരം പറയാന്‍. തെറ്റി കഴിയുമ്പോള്‍ സാറ് പറയും.
ങും കെട്ടിച്ചു പിള്ളാരാകാനുള്ള പ്രായമായി, ഇരുന്നോ നിന്നാല്‍ കാല്‍ കഴയ്ക്കും
എന്നിട്ട് പതുക്കെ പറയും
"ലക്ഷ്മി പറയൂ"
അവള്‍ മൃദുസ്വരത്തില്‍ പറയും, ആണ്‍കുട്ടികള്‍ അസൂയയോടെ, പെണ്‍കുട്ടികള്‍ അഭിമാനത്തോടെ അത് കേട്ടിരിക്കും
പക്ഷെ ഉത്തരം കഴിയുമ്പോള്‍ കാട്ടാള മാത്തന്‍ ആദ്യത്തെ ആണ്‍കുട്ടിയുടെ അടുത്തെത്തും
മിക്കവാറും അത് ധനഞ്ജയന്‍ കമ്മത്ത് ആയിരിക്കും
സാറവന്‍റെ അടുത്ത് ചെന്നിട്ട് പറയും.
"ചെന്നവളുടെ കാല് കഴുകികുടിക്കെടാ ദിവസവും കൊറച്ചു കൂടെ വളരും ഈ ശരീരം"
പിറ്റേന്നാണ് രസം
സൈനബയോ സുമിത്രയോ അവനോട് പറയും ദേ ലക്ഷ്മി കാലു കഴുകിയ വെള്ളം കൊണ്ട് വന്നിട്ടുണ്ട്. ധനഞ്ജയനു വേണ്ടി പ്രത്യേകം ചാണകം ചവിട്ടിയ കാലാണ് അവള്‍ കഴുകി കൊണ്ടു വന്നിരിക്കുന്നത്.

ഇതൊടെ സമനില തെറ്റി അവന്‍ വലിയ ശരീരവും വെച്ചു അവളുമാരെ ഓടിക്കും
എവിടെ കിട്ടാന്‍.

ഒരിയ്ക്കല്‍ പ്രഭാകരന്‍ സാര്‍ ക്ലാസ്സെടുക്കുന്നു.അപ്പോള്‍ രേഖ ചേച്ചി കടന്നു വന്നു.
ങും എന്താ, കണ്ണാടിയ്ക്കു മുകളിലൂടെ നോക്കി സാര്‍ ചോദിച്ചു,
ആ കുട്ടിയെ വിളിച്ചോണ്ട് ചെല്ലാന്‍ പറഞ്ഞു കണക്ക് സാര്‍
ഏത് കുട്ടി
"ആ കുട്ടി" ലക്ഷ്മിയെ ചൂണ്ടി ചേച്ചി പറഞ്ഞു
"അതിന് പേരില്ലെ" ചേച്ചി ഒന്നും മിണ്ടിയില്ല
പറയു അതിന്‍റെ പേരെന്താണ്
ലക്ഷ്മി നവപ്രഭ
എന്തിനാണ് ഏഴാം ക്ലാസ്സിലെ കുട്ടിയെ പത്താം ക്ലാസ്സിലേയ്ക്ക് വിളിക്കുന്നത്
"ബോര്‍ഡ് തുടപ്പിക്കാനായിരിക്കും"

സാറൊഴിച്ച് എല്ലാവരും ചിരിച്ചു, എനിയ്ക്കും ചിരി വന്നു
സാറ് രേഖ ചേച്ചിയുടെ അടുത്ത് ചെന്നു.
മുട്ടിനു താഴെ നീളമുള്ള പാവാട അല്‍പ്പം പിടിച്ചുയര്‍ത്തി സാര്‍ കൈയ്യിലിരുന്ന ചൂരല്‍ ആഞ്ഞു വീശി.
"ഇത് അഹങ്കാരം പറഞ്ഞതിന്"
ചേച്ചി കല്ല് പോലെ നിന്നു.
പ്രഭയോട് ചേച്ചിയുടെ കൂടെ പോകാന്‍ പറഞ്ഞു.

സ്കൂളില്‍ നിന്നും വരുമ്പോള്‍ ചേച്ചിയാകെ കലികൊണ്ടലറി
ആദ്യം പ്രഭാകരന്‍ സാറിനെ, പിന്നെ കാട്ടാള മാത്തനെ അവസാനം പ്രഭയെ കൊല്ലണം
ഞാന്‍ ആശ്വസിച്ചു.
പ്രഭയെ അവസാനമല്ലെ കൊല്ലുകയുള്ളൂ അപ്പോളേയ്ക്കും പറഞ്ഞു തീര്‍ക്കാം

ശങ്കു വന്ന ദിവസം ഞങ്ങളെ കാത്ത് ഒരു വന്‍ സംഘം തന്നെ വാതില്‍ക്കല്‍ കാത്തു നിന്നു. രേഖ ചേച്ചിയും ചേച്ചിയുടെ ചില കൂട്ടുകാരികളും ധനഞ്ജയന്‍ കമ്മത്തും സംഘവും എല്ലാം കൂടി സംഗീതം പഠിപ്പിക്കുന്ന ഷെഡ്ഡില്‍ കൂടിയാലോചന
നേരത്തെ തന്നെ എല്ലാം പ്ലാന്‍ ചെയ്തിരുന്നു.
പെണ്ണിനും ആണിനും ചെയ്യാന്‍ പറ്റിയ കാര്യങ്ങള്‍ എന്തൊക്കെ എല്ലാവരും കൊറച്ചു ദിവസമായി ചര്‍ച്ചയായിരുന്നു.
പാട്ട് - ഇല്ല ശങ്കു അവളുടെ മുന്നില്‍ ജയിക്കില്ല
കാരംസ് - ശങ്കു നല്ല കളിക്കാരന്‍ ആണെങ്കിലും അത് റിസ്ക് ആണെന്നായിരുന്നു ധനഞ്ജയന്‍റെ കണക്ക് കൂട്ടല്‍
പിന്നെയുള്ളത് ചെസ്സ് ആണ്. അതില്‍ ശങ്കു തോറ്റിട്ടില്ല. അദ്ധ്യാപകരു വരെ അവന്‍റെ മുന്നില്‍ തോല്‍ക്കുകയേ ഉള്ളൂ. നവരാത്രി മത്സരങ്ങളില്‍ അവന്‍ തന്നെയെ ജയിച്ചിട്ടുള്ളു.
പ്രഭയക്ക് കളിയറിയില്ല എന്നു പറയാന്‍ കഴിയില്ല കാരണം അവളും ബീനയുമൊക്കെ ഗയിംസ് പീരിയഡില്‍ ഇടയ്ക്കിരുന്നു ചെസ്സ് കളിക്കും.
അവളുടെ തോല്‍ വി എങ്ങിനെ ആഘോഷിക്കണമെന്നും എല്ലാവരും തീരുമാനിച്ചിരുന്നു.

ധഞ്ജയന്‍ തന്നെ എല്ലാത്തിനും മുന്‍ കയ്യെടുത്തു. ഊണിനുള്ള ഇന്‍റര്‍ വല്‍. ആ സമയത്താകാം കളി. ക്ലാസ്സ് ടീച്ചറോട് മോണിട്ടര്‍ ഗീത വിവരം പറഞ്ഞു
കാണാന്‍ എല്ലാവരും വരാമെന്നു കാട്ടാള മാത്തനും അയ്യര്‍ സാറും പ്രഭാകരന്‍ സാറും ഏറ്റു.
ചേച്ചിയുടെ ക്ലാസ്സിലെ എല്ലാവരും എത്തി. സുധ ടീച്ചറും സംഘവും മറ്റൊരു വശത്ത്
മാത്തന്‍ സാര്‍ നിബന്ധനകള്‍ വെച്ചു വാശിയും വൈരാഗ്യവും ഈ കളി കൊണ്ട് തീരണം. പിന്നെ അയ്യര്‍ സാറിന്‍റെ വക ചെസ്സിനെ കുറിച്ച് ഒരു ചെറിയ പ്രഭാഷണം.

കൈ വിട്ട കരു വാ വിട്ട വാക്ക് പോലെയാണ്
തിരിച്ചെടുക്കാന്‍ കഴിയില്ല അതു കൊണ്ട് പറയുന്നതിനും മുന്‍പും കരു നീക്കുന്നതിനു മുന്‍പും പല പ്രാവശ്യം ആലോചിക്കുക

അങ്കതുണയ്ക്കെന്ന പോലെ ധനഞ്ജയന്‍ കമ്മത്തൊരു വശത്തും അരുതാത്തൊന്നും ശങ്കുവിന്‍റെ ഭാഗത്തു നിന്നുമുണ്ടാകാതിരിക്കാന്‍ ഞാന്‍ മറു വശത്തും നിന്നു. പ്രഭയ്ക്കു തുണയായി ലതയും നളിനിയും.

കളി തുടങ്ങാന്‍ അയ്യര്‍ സാര്‍ ആംഗ്യം കാണിച്ചു.
വയിറ്റ് ആര്‍ക്ക് വേണം എന്നു ഞാന്‍ ചോദിച്ചു.

ശങ്കു പ്രഭയെ നോക്കി സൌമ്യമായി ചിരിച്ചുകൊണ്ട്പറഞ്ഞു
നീ വെള്ളയെടുത്തോളൂ
പ്രഭ മന്ദഹസിച്ചു.
അവള്‍ രാജാവിന്‍റെ മുന്‍പിലുള്ള കാലാളെ രണ്ട് കളം മുന്നോട്ട് നീക്കി
ശശാങ്കനും അതേ നീക്കം നടത്തി പ്രഭയുടെ കാലാളെ തടഞ്ഞു.
രാജാവിന്‍റെ ഭാഗത്തുള്ള ബിഷപ്പിനെ പ്രഭ മുന്നോട്ടിറക്കി രാജ്ഞിയുടെ ഭാഗത്തുള്ള ബിഷപ്പിന്‍റെ മുന്നിലുള്ള നാലാം കളത്തില്‍ എത്തിച്ചു.
തന്‍റെ രാജ്ഞിയുടെ ഭാഗത്തുള്ള കുതിരയുടെ മുന്നിലുള്ള കാലാളെ മുന്നോട്ടിറക്കി പ്രഭയുടെ ബിഷപ്പിനെ വെല്ലുവിളിച്ചു.
പ്രഭ അപകടം മനസ്സിലാക്കിയെന്നവണ്ണം തന്‍റെ ബിഷപ്പിനെ പുറകോട്ടിറക്കി രാജ്ഞിയുടെ ഭാഗത്തുള്ള കുതിരയുടെ രണ്ട് കളം മുന്നിലെത്തിച്ചു.
ആണ്‍കുട്ടികളും അംബികയും രേഖചേച്ചിയും കൂട്ടുകാരികളും എല്ലാം ആര്‍ത്തു വിളിച്ചു.
കാട്ടാള മാത്തന്‍ തല ചരിച്ചു ബോര്‍ഡിലേയ്ക്ക് തന്നെ നോക്കി നിന്നു.
പ്രഭയുടെ ബിഷപ്പിന്‍റെ കണക്കു കൂട്ടലുകളെ തെറ്റിച്ച് പുറകോട്ടൊടിച്ച് നേടിയ വീര്യവുമായി ശങ്കു തന്‍റെ രാജ്ഞിയുടെ ഭാഗത്തുള്ള ബിഷപ്പിനെ കുതിരയുടെ മുന്നിലുള്ള കളത്തിലേയ്ക്കിറക്കി നിര്‍ത്തി.
രാജാവിന്‍റെ മുന്നിലുള്ള കാലാളെ പ്രഭയെങ്ങിനെ രക്ഷിക്കും മറ്റൊരു കാലാളെ ഇറക്കി ഇപ്പോള്‍ ഭീഷണിയിലുള്ള കാലാളെ രക്ഷിക്കാം.
പ്രഭയതു ചെയ്യുമോ
പ്രഭ തന്‍റെ രാജ്ഞിയെ മുന്നോട്ടിറക്കി ആ കാലാളെ സം രക്ഷിച്ചു.
തന്‍റെ പ്രതിരോധം ശക്തിപ്പെടുത്താന്‍ ആയിരിക്കണം ശങ്കു ബിഷപ്പിന്‍റെ സൈഡിലിരുന്ന കാലാളെ ഒരു കളം കയറ്റി നിര്‍ത്തി.
"അടി സക്കെ മാട്ടി വിട്ടേന്‍ മന്ദബുദ്ധി"യെന്ന് പറഞ്ഞു കാട്ടാള മാത്തന്‍ അയ്യര്‍ സാറിനെ നോക്കി കൈ തട്ടി ശബ്ദമുണ്ടാക്കി.
ശങ്കു താന്‍ വെച്ച കരുവിനെ വീണ്ടുമെടുക്കാന്‍ കൈ നീട്ടി. അത് തടയാനെന്നവണ്ണമവള്‍ കൈ മുന്നോട്ടെടുത്തു. കൈ വിട്ട കരുവിനെ വീണ്ടുമെടുക്കാന്‍ അനുവാദമില്ലെന്നോര്‍മ്മിപ്പിക്കാനെന്നവണ്ണം ധനഞ്ജയനും ഞാനും കൈ നീട്ടി തടഞ്ഞു.എന്നെ നോക്കി തീയില്‍ തൊട്ടാലെന്ന വണ്ണം ശങ്കു കൈ പിന്നോട്ട് വലിച്ചു.
പ്രഭ കാട്ടാള മാത്തനെ നോക്കി.
ഞാന്‍ ആകെ വിരണ്ടു.
തന്‍റെ ഇരയെ തട്ടിയെടുക്കാന്‍ ശ്രമിയ്ക്കുന്നവനെ നോക്കുന്ന ഒരു പെണ്‍ കടുവയുടെ ശൌര്യം പ്രഭയുടെ മുഖത്ത് ഞാന്‍ കണ്ടു.
കാട്ടാള മാത്തന്‍ തന്‍റെ ചിരി നിര്‍ത്തി.
ആ രൌദ്ര ഭാവം നിറഞ്ഞു നില്‍ക്കെ തന്നെ അദ്ദേഹത്തെ നോക്കിക്കൊണ്ട് പ്രഭ തന്‍റെ രാജ്ഞിയെ മുന്നോട്ടോടിച്ച് ശങ്കുവിന്‍റെ രാജാവിന്‍റെ ഭാഗത്തുള്ള ബിഷപ്പിന്‍റെ മുന്നിലിരുന്ന കാലാളെ വെട്ടി മാറ്റി.
ശങ്കു തല കുനിച്ചു ബോര്‍ഡിലേയ്ക്ക് നോക്കിയിരുന്നു.
അവന്‍റെ നെറ്റിയില്‍ നിന്നും ഒരുതുള്ളി വിയര്‍പ്പിറ്റി ബോര്‍ഡില്‍ പതിച്ചു.
പ്രഭയുടെ അഞ്ചാമത്തെ നീക്കമായിരുന്നു അത്.

ഞാന്‍ പ്രഭയെ നോക്കി.
കണ്ണുകളടച്ച് ധ്യാനത്തിലെന്ന പോലെ അവള്‍ ഇരുന്നു.
ഒരനക്കവുമില്ലാതെ മുകളിലേയ്ക്കു നോക്കിയൊരനക്കവുമില്ലാത്തെ കത്തുന്ന നിലവിളക്കു നാളം പോലെ അവള്‍ ജ്വലിച്ചു
ഞാന്‍ ശങ്കുവിനെ നോക്കി.
മഴയത്ത് പെട്ടു പോയ ആട്ടിന്‍ കുട്ടിയെപോലെ അവനാകെ നനഞ്ഞു കുതിര്‍ന്നിരുന്നു.

ആരുമൊന്നും മിണ്ടിയില്ല, എന്താണ് സംഭവിച്ചെതെന്നറിയാതെ പലരും ബോര്‍ഡിലേയ്ക്ക് നോക്കി നിന്നു. ചിലരൊക്കെ കരുക്കള്‍ എങ്ങിനെയൊക്കെ മാറ്റാമെന്ന് പതുക്കെ പറഞ്ഞു നോക്കുന്നു.
സുധ ടീച്ചര്‍ മുന്നോട്ട് വന്നു ശങ്കുവിനെ പതുക്കെ തന്നോട് ചേര്‍ത്ത് പിടിച്ചെഴുന്നേല്‍പ്പിച്ചു.
പഴയ ചതുരംഗ കളിക്കാരനെ ഓര്‍മ്മിപ്പിക്കും വിധം അവന്‍ പതുക്കെ, കണ്ണുകളടച്ചിരിക്കുന്ന പ്രഭയോട് പറഞ്ഞു.
"അടിയറവ്"

പ്രഭ വേഗമെഴുന്നേറ്റു.
മദം കൊണ്ട കൊലകൊമ്പന്‍ കൊമ്പിലെ ചോര കഴുകാന്‍ നീങ്ങുന്നതുപോലെ അവള്‍ പുറത്തേയ്ക്കിറങ്ങി

തന്‍റെ ക്രോധവും
ക്രോധം നല്‍കിയ
വിജയവും
അതു രണ്ടും നല്‍കിയ ലഹരിയും
അങ്ങിനെയുണ്ടായ ചൂടും അവള്‍ സൂര്യനു കാഴ്ച വെച്ചു
പകരമവന്‍റെ സൌമ്യകിരണങ്ങളേറ്റു വാങ്ങി
അവള്‍ കുളിരണിഞ്ഞു.
ശാന്തയായി ഏകയായി
കുളിര്‍ന്നു നിന്ന അവളെ
കാറ്റൊരു പുതപ്പിട്ടു പുതപ്പിച്ച്
മരത്തണലില്‍ ഇരുത്തി.

No comments: