Sunday, August 31, 2008

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം അഞ്ച്

സ്കൂള്‍ തുറക്കുന്നതും കാത്ത് കാത്ത് ഞാനിരുന്നു. പലതായിരുന്നു കാരണം. ശങ്കുവിനെ, രേഖചേച്ചിയെ, സുധടീച്ചറെ ഇവരെയാരേയും ഞാന്‍ രണ്ടു മൂന്നാഴ്ചയായി കണ്ടിട്ടില്ല.
പിന്നെയുമുണ്ട് കാരണങ്ങള്‍. ചില സാധനങ്ങള്‍, ചിലത് കൂട്ടുകാര്‍ക്കും കൂടി നല്‍കാനുള്ളത്. ചിലതവരെ കാണിക്കാന്‍ മാത്രമുള്ളത്. മിക്കതും അച്ഛന്‍ കൊടുത്തു വിട്ടതാണ്. ചിലത് ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചത് ( പറമ്പില്‍ നിന്നും, അല്ലാതെവിടെനിന്നാണ് ). ചിലത് ശങ്കുവിന്. ചിലത് ടീച്ചറിന്. ഒരെണ്ണം രേഖചേച്ചിയ്ക്ക്.
വിവിധ നിറത്തിലും രൂപത്തിലുമുള്ള കല്ലുകള്‍, ടീച്ചര്‍ക്കിഷ്ടമാണ്. മഴയൊന്ന് അടങ്ങുമ്പോള്‍ പറമ്പായ പറമ്പൊക്കെ നടന്ന് കല്ലുകള്‍ ധാരാളം കണ്ടെത്തി. ചിലതൊക്കെ അനിയന്‍മാര്‍ക്കും അനിയത്തിക്കും കൊടുത്തു. ഇതുപോലുള്ളതൊന്നും ശങ്കുവിനു വേണ്ട. കൊടുത്താലും പറയും, ” എനിയ്ക്കുള്ളത് ഞാന്‍ തന്നെ തപ്പിയെടുത്തോളാം”. പെങ്കുട്ട്യോള്‍ക്കു എല്ലാം സമ്മാനമായി കിട്ടാനാ ഇഷ്ടം, എന്നെ പോലുള്ള വീരശൂര പരാക്രമികള്‍ എല്ലാം സ്വയം നേടിയെടുക്കും”. അതോടെ കേട്ടിരിക്കുന്ന ടീച്ചറും
ചേച്ചിയും ഒന്നാകും. കേട്ടതൊന്നും മനസ്സിലായില്ലെങ്കിലും “മോനു, ഓടിക്കോടാ” എന്നു പറയുമ്പോള്‍ ഒരു വീരശൂരപരാക്രമിയാകാനുള്ള അതിയായ മോഹം കൊണ്ട് ഞാനും ഓടും.

രേഖചേച്ചിയ്ക്ക് മയില്‍പ്പീലിയോട് ഒരു തരം ഭ്രാന്ത് തന്നെയാണ്. ആരുടെ കയ്യില്‍ ഇരുന്നാലും അവരോട് കെഞ്ചി അത് വാങ്ങും. ഒരു ദിവസം വീട്ടില്‍ ഏതോ മരുന്ന് കച്ചവടക്കാര്‍ വന്നു. അവരുടെ കൂടെ ചത്ത മയിലുകള്‍ ധാരാളം. ചേച്ചിയുടെ കയ്യില്‍ കണ്ടിട്ടില്ലാത്തത്ര നീളമുള്ള പീലികള്‍. എങ്ങിനെ ഒരെണ്ണം കിട്ടും. ഞാനതില്‍ തന്നെ നോക്കി നില്‍ക്കുന്നത് മൂത്ത അമ്മാവന്‍ കണ്ടു. കൂടുതല്‍ ഒന്നും ചോദിച്ചില്ല
“വേണോ”
“ങും”
“എടൈ കോടാങ്കി അന്ത മയിലോടെ പീലിയെല്ലാം കൊളന്തൈക്ക് കൊട്”
“അതു വന്ത്….”
“മുതലാളിയോട് തിരിച്ചു പറയുന്നോടാ” എന്നായി അവിടെ നിന്ന ജോലിക്കാര്‍.

പിന്നെ എല്ലാം എളുപ്പം പീലിയില്ലാത്ത ഒരു മയിലുമായി കോടാങ്കികള്‍ തിരിച്ചു പോയി.
“അതിനെയിനി മയിലാണെന്നും പറഞ്ഞ് കാണിച്ചാല്‍ ആരെങ്കിലും വിശ്വസിക്കുമോ” അനിയത്തി പതുക്കെ ചോദിച്ചു.
എനിയ്ക്ക് സങ്കടമായി. എന്തു ചെയ്യുമെന്ന് ഓര്‍ത്ത് നില്‍ക്കുമ്പോള്‍ അവള്‍ അടുത്ത് വന്നതില്‍ നിന്നും ഒരെണ്ണം എടുത്തു.
“വേറെയുമുണ്ടല്ലൊ അവരുടെ കയ്യില്‍. അതു കൊണ്ട് കൊഴപ്പമില്ല”
മയിലുകള്‍ കൂട്ടമായി വന്ന് അമ്മാവന്‍റെ തലയിലെ മുടിയെല്ലാം പറിച്ചെടുക്കാന്‍ ഇട്ട് ഓടിക്കുന്നത് കണ്ട് ഞാന്‍ സത്യത്തില്‍ പൊട്ടിച്ചിരിച്ചു പോയി. ഉറക്കമെഴുന്നേറ്റ് മുടിയില്ലാത്ത അമ്മാവനെ കാണാന്‍ ഓടിച്ചെന്നപ്പോള്‍ തലയാകെ മുടിയുമായി മുന്നില്‍ തന്നെ അമ്മാവന്‍.

രാത്രിയില്‍ അവിടെയാകെ ഉത്സവ പ്രതീതിയാണ്. പശുക്കളേയും കോഴിയേയുമൊക്കെ നോക്കാന്‍ ഉള്ള ജോലിക്കാര്‍ ഒന്ന് വിശ്രമിക്കുന്നത് അന്നേരമാണ്. പിന്നെ ഇളയ അമ്മാവന്‍റെ കൂട്ടുകാരായി കൊറേ പേര്‍ കമ്പൈന്‍ഡ് സ്റ്റഡി.

ഇടയ്ക്ക് അവരുടെ പാട്ടും നാടകവും. നാടകം പടിപ്പിക്കാന്‍ വന്നിരുന്നത് അവരെല്ലാം “പണിക്കര്‍ സാര്‍” എന്നു വിളിച്ചിരുന്ന ഒരാളാണ്. കാവാലംകാരനാണത്രേ. എവിടെയാണോ ആ സ്ഥലം . ശങ്കുവിന് അറിയാമായിരിക്കും.

ഇതൊക്കെയാണെങ്കിലും എല്ലാവര്‍ക്കും ഇഷ്ടം വേറെയൊരാളെയാണ്. പൊക്കം കൊറഞ്ഞ ഒരാള്‍. നന്നായി മൃദംഗം വായിക്കും.ചുണ്ടുകള്‍ അകത്തേയ്ക്ക് പ്രത്യേക രീതിയില്‍ മടക്കിവെച്ചു ഒരു കിളവനെ പോലെ സംസാരിക്കും അന്നേരം അയാളെ എല്ലാവരും അമ്മാവന്‍ എന്നെ വിളിക്കാവൂ.

പാടും, ആരും കേട്ടിട്ടില്ലാത്ത പാട്ടുകള്‍. അവരുടെ നാട്ടിലെ കൊയ്ത്തിനും മറ്റും പാടുന്ന പാട്ടാണത്രേ. സാറ് ഇതു പോലത്തെ പാട്ടൊക്കെ എഴുതുമത്രേ. അനിയത്തിയാണ് ഇതൊക്കെ പറഞ്ഞു തന്നത്. പഠിച്ച ഡയലോഗൊക്കെ തെറ്റുമ്പോള്‍ അകത്തിരുന്ന് അനിയനും അനിയത്തിയൊമൊക്കെ അതു തിരുത്തി പറയും. അപ്പോള്‍ ഈ സാര്‍ പറയും
” പിള്ളാര്‍ക്ക് വരെ കാണാപാഠമായെന്‍റെ വേണു.”

അനിയത്തിയും അനിയനും പാടിയ ഒരു പാട്ട് എനിയ്ക്ക് ഇഷ്ടപ്പെട്ടു.

“പഞ്ചവര്‍ണ്ണ തത്തക്കിളിയേ
പറ ഞങ്ങടെ ഭാവികാലം
പറ ഞങ്ങടെ ഭാവികാലം
തത്തക്കിളിയേ”

ഞാനത് ഒരിക്കല്‍ പാടുന്നത് ഈ മൃദംഗക്കാരന്‍ കേട്ടു.

“താളം തെറ്റിപ്പോയല്ലോ മോനൂ തെറ്റാതിരിക്കാന്‍ ഞാനൊരു പണി പറയാം” താളം പിടിക്കേണ്ടതെങ്ങിനെയെന്ന് അദ്ദേഹം കാണിച്ചു തന്നു.
എന്നിട്ട് മൃദംഗത്തില്‍ കൊട്ടി, പാടി, എന്നെ കൊണ്ട് പാടിച്ചു.

പോലല്ലീ ലീലിലല്ലി
പോലല്ലീ ലീലിലല്ലി
പോലല്ലീ ലീലിലല്ലി
പോലല്ലീ ലീലിലല്ലി പോലല്ലേലോ

എനിയ്ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല
“ചിരിക്കണ്ടാ മോനൂ ഞങ്ങടെ നാട്ടിലെ കൊയ്ത്തിനു പോകുന്ന പെണ്ണുങ്ങള്‍ പാടുന്ന പാട്ടാണിത്.” അദ്ദേഹം പറഞ്ഞത് കേട്ട് ഞാന്‍ ചിരി നിര്‍ത്തി.
ഇതു കേട്ട് കിലു കിലാ ചിരിച്ചും കൊണ്ടോടി വന്നു മൃദംഗത്തിന്‍റെ ഇടന്തലയില്‍ കൊട്ടി എന്‍റെ അനിയത്തി ചോദിച്ചു.
ഏതാണിങ്ങനത്തെ ഭാഷ പറയുന്ന വണ്ടര്‍ ലാന്‍ഡ്”
“നെടുമുടി”
പിന്നെയൊന്നും മിണ്ടാതെ അദ്ദേഹം മൃദംഗം വായിച്ചു , അതി വേഗം.

ഏതായാലും താളം പിടിക്കാന്‍ ഞാനങ്ങിനെ പഠിച്ചു. ( അല്ലെങ്കില്‍ പഠിച്ചുവെന്ന് ധരിച്ചു. )

ഓ , ഇതാണ് രേഖചേച്ചിയും ടീച്ചറുമൊക്കെ പാട്ട് കേള്‍ക്കുമ്പോള്‍ ജാടയ്ക്ക് തുടയിലൊക്കെ അടിച്ച് കാണിച്ചിരുന്നത്.
ശങ്കുവിനേയും പഠിപ്പിക്കണം. അപ്പോള്‍ അവന്‍ രേഖചേച്ചിയെ ഇത് പറഞ്ഞ കളിയാക്കില്ലല്ലൊ.അതു കൊണ്ട് തന്നെ ചേച്ചി അവനെ ” കൊശവന്‍”എന്ന് എന്നു വിളിയ്ക്കുകയുമില്ല.

ഓ ഈ സ്കൂളൊന്ന് തുറന്നിരുന്നെങ്കില്‍…

No comments: