Sunday, August 31, 2008

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം മൂന്ന്

ആകാശത്തിനെ എങ്ങിനെ കാണണമെന്ന് എന്നെ പഠിപ്പിച്ചത് സുധ ടീച്ചറാണ്. ഒരു ദിവസം സന്ധ്യയ്ക്ക് ഞങ്ങള്‍ നാല്‍ വര്‍ സംഘം വീടിന്‍റെ വടക്ക് വശം നില്‍ക്കുകയായിരുന്നു. സന്ധ്യ ചുവന്നു തുടുത്ത സമയം.
രേഖ ചേച്ചിയാണ് ആദ്യം കണ്ടത്. ആകാശത്ത് കൂടെ ഒരു നക്ഷത്രം പതുക്കെ ഒഴുകി നീങ്ങുന്നു. “ദേ ചേച്ചി( രേഖ ചേച്ചി മിക്കപ്പോഴുംടീച്ചറെ ചേച്ചീന്നാണ് വിളിക്കുക ടീച്ചര്‍ എന്നു വിളിച്ചാല്‍ ഒന്നുകില്‍ രേഖ ചേച്ചി ആരോടെങ്കിലും പിണങ്ങി എന്നര്‍ത്ഥം അല്ലെങ്കില്‍ ആരെങ്കിലും അടുപ്പമില്ലാത്തവര്‍ അടുത്ത് ഉണ്ടെന്നര്‍ത്ഥം ) ഒരു നക്ഷത്രം പോകുന്നു. “
ഉടനെ ശങ്കുവിന്‍റെ വക”അതു നക്ഷത്രമല്ല, ഉല്‍ക്കയാ”

“ഓ പിന്നെ ഉല്‍ക്കയല്ല ഉലക്കയാ ഒന്നു പോടാ മാക്രി”

ശങ്കു നന്നായി നീന്തും മുങ്ങാംകുഴിയിടും കൊറേ നേരം വെള്ളത്തിനടിയില്‍ കിടക്കും, മരത്തില്‍ നിന്നും വെള്ളത്തില്‍ ചാടും, ചേച്ചിയെ അവന്‍ ദേഷ്യം പിടിപ്പിക്കുമ്പോള്‍ ചേച്ചി അവനെ ഉടനെ വിളിക്കും “മാക്രി, വെള്ളത്തിലും കരയിലും വളരുന്ന ജന്തു” അവന്‍ ചിരിക്കും , കൂടുതല്‍ ആകുമ്പോള്‍ “രേഖേ” എന്നൊരു വിളിയുണ്ട് ടീച്ചറുടെ വക. അതോടെ തീരും

പക്ഷെ വേറെയാരെങ്കിലും ഉണ്ടെങ്കില്‍ ശങ്കുവിന്‍റെ ഒരു മറുപടിയുണ്ടാകും. അവന്‍റെ ചിരി കണ്ട് സഹി കെടും ചേച്ചി എന്തെങ്കിലുമൊക്കെ കൂടുതല്‍ പറയും. “
നിര്‍ത്ത് പെണ്ണെ അധികം നെഗളിക്കാതെ” എന്നൊക്കെ എന്‍റെ അമ്മൂമ്മയുമൊക്കെ പറഞ്ഞാലും ചേച്ചി നിര്‍ത്തില്ല.
അപ്പോള്‍ അവന്‍ പതുക്കെ പറഞ്ഞു തുടങ്ങും.
“അമ്മേ ഈ മാക്രിയില്ലാരുന്നേല്‍ കാണാമായിരുന്നു, കേക്കണോ കോട്ടയത്തമ്മേ ഒരു ദിവസം…”

അതോടെ ചേച്ചി കീഴടങ്ങും, പൊന്നല്ലേടാ ഞാന്‍ വെറുതെ പറഞ്ഞതല്ലേടാ” എന്നൊക്കെ പറഞ്ഞു അവനെ കൊണ്ട് പോകും.
എന്താണ് ആ രഹസ്യം? ടീച്ചറ്ക്കറിയാമായിരിക്കണം. കാരണം അമ്മൂമ്മ ചോദിക്കും “എടീ സുധേ എന്താ ഇത്ര വലിയ രഹസ്യം”
ടീച്ചര്‍ അതു പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് ഒരു തയ്യാറെടുപ്പുണ്ട്.
“മോനു അപ്പുറത്ത് പൊയ്ക്കേ”
പക്ഷെ പോകേണ്ടി വന്നിട്ടില്ല, അതിനു മുന്‍പേ ചേച്ചി ഇടപെടും
“അയ്യെടാ പറഞ്ഞാ കേക്കുന്ന രാജകുമാരന്‍, ഇരിയടാ അവിടെ”.
“അമ്മൂമ്മയ്ക്കീ വയസ്സ് കാലത്ത്… അതു മുഴുവിക്കാന്‍ പറ്റിയിട്ടില്ല
അമ്മൂമ്മ പാക്ക് വെട്ടി എന്ന വജ്രായുധം എടുക്കുമ്പോള്‍ തന്നെ ചേച്ചി ടീച്ചറെ വലിച്ചോണ്ട് അടുത്ത മുറിയിലേയ്ക്കു നീങ്ങും
ചിലപ്പോള്‍ ശങ്കു അപ്പുറത്ത് കൂടെ വരും “അതേ കോട്ടയത്തമ്മെ ഞാനൊരിക്കലെ…”
അതു പിന്നെ ഒരു ഓടിപിടുത്തം കളിയാകും. ശങ്കു മുന്നെ ചേച്ചി പൊറകേ, എന്‍റെയടുത്ത് വരുമ്പോള്‍ റിലെ റേയ്സ് പോലെ ഞാനും വെറുതെ ഓടിത്തുടങ്ങും.
ചിലപ്പോള്‍ അത് അപ്പൂപ്പന്‍ ഇരിക്കുന്ന ചാരുകസേരയുടെ മുന്നിലൂടെയാകും വായനയില്‍ മുഴുകിയിരിക്കുന്ന അപ്പൂപ്പന്‍ പെട്ടന്ന് ഞെട്ടി നോക്കും

“ഛായ്, വെറുവായ്ക്കലുകെട്ട മൂധേവികള് അപ്പുറത്ത് പോ”

“എന്തിനാ പിള്ളാരെ പ്രാകുന്നേ” അമ്മുമ്മേടെ വക, പക്ഷെ അതു മര്‍മ്മരം പോലെയാണ് എന്നാലും അപ്പൂപ്പന്‍ കേള്‍ക്കാന്‍ പാകത്തില്‍.

“ഞാന്‍ പ്രാകുന്നത് അവിടെ കേട്ടോ”"വേണ്ടാധീനം പറയല്ലെ”

രംഗത്തിന് വലിയ മാറ്റമുണ്ടാകാറില്ല. എന്നാലും ഒന്നുണ്ട്, ആ രഹസ്യം ശങ്കു പറഞ്ഞിട്ടില്ല.

“ഉല്‍ക്കയല്ല അത്” രേഖചേച്ചിയുടെ മുഖം വിടരാന്‍ തുടങ്ങും മുന്‍പേ ടീച്ചര്‍ പറഞ്ഞു
“നക്ഷ്ത്രവുമല്ല”, അതു തുമ്പേന്നു വിടുന്ന റോക്കെറ്റാ”
പിന്നെ റോക്കെറ്റിനേ കുറിച്ചായി ചര്‍ച്ച. അതു നക്ഷത്രങ്ങളിലേയ്ക്ക് വന്നു. അപ്പോഴേയ്ക്കും ആകാശം കറുത്തു കഴിഞ്ഞു.
“ദേ ചന്ദ്രന്‍റെ മേലുള്ള നക്ഷ്ത്രം കണ്ടോ” ശങ്കുവിന്‍റെ വക
“അതു നക്ഷത്രമല്ല, അതാണ് ശുക്രന്‍ , വീനസ്.”
പിന്നെ എന്തൊക്കൊയോ പറഞ്ഞു. ആകാശത്ത് ടീച്ചര്‍ പറഞ്ഞ തേളിനേയും കരടിയേയും വേട്ടക്കാരനേയും പട്ടിയേയും ത്രാസ്സിനേയും ഒന്നും ഞാന്‍ ഇന്നു വരെ കണ്ടിട്ടില്ല.

പക്ഷെ മുന്നോട്ട് നടന്ന ശങ്കുവിനേയും ടീച്ചറേയും പിന്തുടര്‍ന്നു നടന്ന എന്നെ ചേച്ചി ഒരു നക്ഷത്രം കാണിച്ചു തന്നു.
“അതാണ് ആതിര നക്ഷത്രം” “ആ ചുവന്നു കാണുന്നില്ലെ”, “ആതിര, തിരുവാതിര”"
“എന്‍റെ അമ്മയുടെ നാളാണ്” ഞാന്‍ പറഞ്ഞു
“അതു തന്നെ”

രാത്രിയായതു കൊണ്ട് ചേച്ചി ഒറ്റയ്ക്ക് പിന്നാമ്പുറത്ത് കൂടി പോകേണ്ട എന്നു അമ്മൂമ്മ വിളിച്ചു പറഞ്ഞു.
“കോട്ടേത്തമ്മെ ഞാന്‍ കൊണ്ട് വിടാം” എന്നായി ശങ്കു
“പിന്നെ നീ വല്യ തുക്കടാ സായിപ്പല്ലെ നാഗത്താന്‍മാരു പേടിക്കാന്‍,സുധേ നീ കൂടെ പോ” കാവുള്ളത് കൊണ്ട് സീനത്തിനെ വിടില്ല ചേച്ചീടെ വീട്ടില്‍.

അമ്മുമ്മയെ കോട്ടയത്തമ്മ എന്നാണ് വിളിക്കുന്നത്. അമ്മൂമ്മ എന്നു വിളിക്കുന്നത് ഇഷ്ടമല്ല. കോട്ടയത്താണ് അമ്മയുടെ വീട്. അമ്മാവന്‍മാരും വലിയമ്മച്ചിയും എന്‍റെ അമ്മയുമൊക്കെ ഇവിടെ വന്നു കഴിഞ്ഞപ്പോള്‍
അപ്പൂപ്പനും അമ്മുമ്മയും കൂടെ ഇങ്ങോട്ട് കൂട് മാറി.

കല്‍ക്കട്ടയില്‍ നിന്ന് ഞങ്ങള്‍ വരുമ്പോള്‍ എനിയ്ക്ക് ഒന്നര വയസ്സേ ഉള്ളത്രേ. അമ്മ വീണ്ടും ഗര്‍ഭിണിയാണ്. അമ്മയുടെ പ്രസവം ഒക്കെ കഴിഞ്ഞപ്പോള്‍ കല്‍ക്കട്ടയില്‍ ലഹളയോ മറ്റോ ഉണ്ടായതിനാല്‍ പിന്നെ അമ്മ
അങ്ങോട്ട് പോയില്ല. അഛനും അമ്മാവനും മാത്രമായി അവിടെ.

മൂന്നാലു വയസ്സ് വരെയൊക്കെ കോട്ടയത്ത് താമസിച്ചു. അതൊന്നും ഓര്‍ക്കുന്നില്ല. എന്നാലും ഓര്‍ക്കുന്ന ഒന്നു രണ്ട് ചിത്രങ്ങളുണ്ട്. വയസ്കര കുന്നിലേയ്ക്ക് കേറുന്ന വഴിയാണാ വീട്. മുകളിലത്തെ നിലയിലേയ്ക്കുള്ള
ഏണിപ്പടിയ്ക്കു താഴെ ആരെയോ കാത്തിരിക്കുന്നതോര്‍മ്മയുണ്ട്. മുകളില്‍ കിടന്നുറങ്ങുന്ന അമ്മാവനെ കാത്തിരിക്കുന്നതാണത്രേ. എനിയ്ക്ക് തോന്നുന്നത് ആരോ പറഞ്ഞു കേട്ടത് മാത്രമായിരിക്കും ഞാന്‍
ഓര്‍ക്കുന്നത് അല്ലാതെ അന്നത്തെ രംഗങ്ങള്‍ അല്ലായിരിക്കും.

പിന്നെ നന്നായി ഓര്‍ക്കുന്ന രംഗം രാത്രിയിലെ ഒരു ശബ്ദം ആണ്. വളരെ ദൂരെനിന്നെ ഞാനത് കേള്‍ക്കും. ചാടി എഴുന്നേറ്റ് ഞാന്‍ കട്ടിലിനടുത്തുള്ള ജനലില്‍ വലിഞ്ഞ് കേറും. നിലാവത്ത് ഒന്നിനു പുറകേ ഒന്നായി കടപുട ശബ്ദത്തോടെ കാള വണ്ടികള്‍ വരുന്നത് നോക്കിനില്‍ക്കും.

ഇടയ്ക്ക് അമ്മുമ്മ എഴുന്നേറ്റ് നോക്കും. എന്‍റെ പൊക്കത്തിന് ഒപ്പം നില്‍ക്കാന്‍ കട്ടിലില്‍ മുട്ടുകുത്തി നിന്ന് അമ്മൂമ്മയും എന്നെ കെട്ടിപ്പിടിച്ചു നിന്ന് നിലാവത്ത് താഴെ കൂടെ പോകുന്ന കാളവണ്ടികളെ നോക്കി നില്‍ക്കും.
വണ്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങുമ്പോള്‍ ” നേരം വെളുക്കാറായി, നിന്‍റെ അമ്മ എഴുന്നേറ്റ് കാണും മുന്‍പ് കിടക്കാം” എന്നു പറയും.

നല്ല പെരുമഴ.

മതിലിലൂടെ വരിവരിയായി നടന്നു പോകുന്ന ഉറുമ്പിന്‍ കൂട്ടത്തെ നോക്കി ഞാന്‍ കിടന്നു. ഇടയ്ക്കവരില്‍ ചിലര്‍ തമ്മില്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്. എന്തായിരിക്കും അവര്‍ സംസാരിക്കുന്നത്.
രേഖചേച്ചി എന്‍റെയടുത്ത് കിടന്ന് ഒരു എനിഡ് ബ്ലൈറ്റണ്‍ വായിക്കുന്നു. ശങ്കു ടീച്ചറുടെ വീട്ടില്‍ ആണ്. പെട്ടന്ന് ചേച്ചി ചാടി എഴുന്നേറ്റു. വേദനകൊണ്ട് പുളയുന്നു. ഞാനാകെ പേടിച്ചു. എന്‍റെ കൂവല്‍ കേട്ട് അമ്മാവന്‍ വന്നു. അമ്മായിയോട് എന്തൊ മരുന്നെടുത്ത് കൊടുത്തിട്ട് ചേച്ചിയെ വീട്ടില്‍ കൊണ്ട് പോയി വിടാന്‍ പറഞ്ഞു

ശങ്കുവും വന്നില്ല ടീച്ചറും വന്നില്ല കൊറച്ചു കഴിഞ്ഞു ചേച്ചിയേയും ഞാന്‍ മറന്നു.

ഒരു പാട് ഉറുമ്പുകള്‍ മൂക്കുരുമ്മി പോകുന്നത് ഞാന്‍ കണ്ടു.

“അമ്മേ ദേ ഈ ഇരുട്ടത്തു കിടന്നുറങ്ങുന്നുണ്ട്” അമ്മായിയുടെ ഒച്ച കേട്ട് ഞാന്‍ കണ്ണ് തുറക്കാന്‍ നോക്കി എന്തോ ഒരു ഘനം പോലെ
“അയ്യോ അമ്മെ നന്നേ പനിയ്ക്കുന്നുണ്ടല്ലൊ”

അമ്മാവന്‍മാരും അമ്മൂമ്മയും അന്നുറങ്ങിയില്ല
ബോറടി മാറ്റാന്‍ ആ മുറിയില്‍ ഇരുന്നവര്‍ കാരംസ് കളിച്ചു.
ഇടയ്ക്കു ഏതെങ്കിലും ഒരു അമ്മാവന്‍ വന്നു പനിയൊണ്ടോയെന്നു നോക്കും,
“ഹേയ് ഒന്നുമില്ല മോനു ഉറങ്ങിക്കോ”
പിന്നെ നീയൊക്കെ ഇവിടെകിടന്ന് “കിട്ക്കൊ കിട്ക്കൊ” എന്നാക്കികൊണ്ടിരിക്കുമ്പോളല്ലേ അവന്‍ ഉറങ്ങാന്‍ പോകുന്നെ” അമ്മൂമ്മയുടെ വര്‍ത്താനം കേട്ടാല്‍ അവരാരും തിരിച്ചു പറയില്ല, ചിരിക്കും അത്ര മാത്രം.

എപ്പോഴോ ഞാന്‍ ഒന്നുറങ്ങിക്കാണും. കാരണം ചുവന്ന ആതിര നക്ഷത്രം ആകാശത്ത് നിന്നും പാഞ്ഞു വന്നുവെന്നും അതിനെ കണ്ട് എന്നെ വിട്ട് മുന്നോട്ടോടിയ രേഖ ചേച്ചിയെ പിന്തുടര്‍ന്നു ചെന്നുവെന്നും ഞാന്‍
സ്വപ്നം കണ്ടു.
ഉറങ്ങാതെ ഞാന്‍ എങ്ങിനെ സ്വപ്നം കാണും.
കാവിലേയ്ക്കോടിക്കേറാന്‍ പോയ രേഖ ചേച്ചിയെ ആ ചുവന്ന നക്ഷത്രം തടഞ്ഞു.
മുല്ലയ്ക്കല്‍ ചിറപ്പിനു പൊട്ടുന്ന ചുമന്ന അമിട്ടു പോലെ ആതിര പൊട്ടിച്ചിതറി, കോടാനുകോടി നക്ഷത്രങ്ങളെ മുഴുവന്‍ ചുവന്ന വെളിച്ചത്തില്‍ മുക്കിക്കുളിപ്പിച്ചിട്ട് ഭൂമിയിലേയ്ക്ക് പാഞ്ഞ് വന്ന് ഒരു തീജ്വാലയായി മാറി ചേച്ചിയുടെ നെറ്റിയിലെ പൊട്ടിലൂടെ ചേച്ചിയിലേയ്ക്ക് ലയിച്ചു ചേര്‍ന്നു.

അപ്പോള്‍ ആതിര നക്ഷത്രത്തിന് ടീച്ചറെന്നോ പറഞ്ഞ കഥയിലെ ഒരു ഗന്ധര്‍വ്വന്‍റെ മുഖം ഉണ്ടായിരുന്നു.

ഞാന്‍ എപ്പോഴൊ മയങ്ങിക്കാണണം
കാരണം എന്‍റെ അമ്മ വന്നതും എനിയ്ക്ക് എന്‍റെ അമ്മാവന്‍മ്മാരിലാരോ ഡ്രിപ് ഇട്ടതും ഞാന്‍ അറിഞ്ഞില്ല

“ഉണര്‍ന്നല്ലോ മോനു” അമ്മൂമ്മ പറയുന്നത് ഞാന്‍ കേട്ടു.
“നീയവനു രണ്ട് പറ്റിട്ട് കഞ്ഞി കൊടുക്കാന്‍ നോക്ക്, ഞാനാ കനകമ്മേടെ മോളെയൊന്നു കണ്ടിട്ട് വരാം”
“അമ്മെ ഞാന്‍ കുളിക്കാന്‍ പോകുകാ” അമ്മായി വിളിച്ചു പറഞ്ഞു.
രേഖയ്ക്കുള്ള വളയും പട്ടും ദാ മേശപ്പുറത്തുണ്ട്”

ഞാന്‍ വീണ്ടും മയക്കത്തിലാഴ്ന്നു കാണണം.
കാരണം ആതിര നക്ഷത്രത്തിന്‍റെ നിറം എന്‍റെ വീട്ടിലും പടരുന്നത് ഞാന്‍ സ്വപ്നം കണ്ടല്ലോ

No comments: