Sunday, August 31, 2008

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം രണ്ട്

മഴക്കാലം ഞങ്ങളെ നന്നായി ബാധിക്കും. പറമ്പിന്‍റെ പുറകില്‍ കൂടിയുള്ള രേഖചേച്ചിയുടെ വരവ് അതോടെ നില്‍ക്കും. അതിലെയുള്ള ഒരു തോട്, “തോടേതാ വരമ്പേതാ” എന്നറിയാതെ കിടക്കും. “വല്യ പറമ്പ്” പണ്ടെങ്ങോ പാടമോ തോടോ ഒക്കെ ആയിരിന്നിരിക്കണം. പലയിടവും ചവിട്ടിയാല്‍ വെള്ളം വരും വിധം കൊഴഞ്ഞു കിടക്കും. ടീച്ചറുടെ വരവുണ്ടാകും ഇടയ്ക്കൊക്കെ. പക്ഷെ മുടങ്ങാത്തതായി ഒന്നുണ്ട്. ശങ്കുവിന്‍റെ വരവ്. ആദ്യം ടീച്ചറുടെ വീട്ടില്‍ . ടീച്ചറുടെ അമ്മയെ നന്നായി കയ്യിലെടുത്തിട്ടുണ്ട് അവന്‍. അവരും ടീച്ചറാണ്. പശുവിനെ ഒന്നഴിച്ചു കെട്ടാനും മറ്റും അവന്‍ സുധ ടീച്ചറെ സഹായിക്കും. ടീച്ചര്‍ എഴുതി കൊടുക്കുന്ന പുസ്തകങ്ങള്‍ മഴയത്ത് നനയ്ക്കാതെ അവന്‍ ടീച്ചര്‍ക്കും രേഖചേച്ചിക്കും ഒക്കെ കൊണ്ട് പോയി കൊടുക്കും. മഴക്കാലത്ത് കറങ്ങി നടക്കാന്‍ ചേച്ചിക്കും ടീച്ചറിനും അനുവാദം പെട്ടന്നു കിട്ടില്ല. പക്ഷെ സര്‍വ്വവ്യാപിയായി ശങ്കു മാത്രം.
അവന്‍ എന്‍റെ അമ്മൂമ്മയെ കയ്യിലെടുക്കാന്‍ ഒരു നുണുക്ക് വിദ്യ കണ്ട് വെച്ചിട്ടുണ്ട്. എവിടുന്നെങ്കിലും തോട് ചീയാത്ത പാക്ക് കൊണ്ട് വരും അവന്‍. കൊറച്ച് നേരം അവിടെ കറങ്ങി നടന്നിട്ട് പിന്നെ ചേച്ചിയുടെ വീട്ടില്‍ അവിടെ അകത്ത് കയറ്റം ഇല്ല. ഒരു വിസിലടി.

“പാമ്പാട്ടി മകുടി വായിക്കുന്നതു പോലാ ഇവന്‍റെ ചൂളം കുത്ത്.” രേഖ ചേച്ചീടെ അമ്മയൊരിക്കല്‍ പറഞ്ഞു. “എങ്ങിനെയാ ഇവളത് കേള്‍ക്കുന്നതെന്നറിയില്ല, പിന്നെ നിലയില്ലാതൊരു മുങ്ങലാ ഇവള്”
അന്ന് ടീച്ചറുടെ അമ്മ പറഞ്ഞു

“എന്‍റെ കനകമ്മെ ഇതു തന്നെ അവിടേയും, ഇനി മാധവങ്കുട്ടി വരുമ്പോള്‍ ആ അമ്പഴം വെട്ടിക്കണം അവനാ ഇവളെ അമ്പഴങ്ങ തീറ്റിച്ചു പഠിപ്പിച്ചത്. ഏറുന്ന കൊരങ്ങിനേണിയുമായി ദേ ഈ വാനരന്‍മാരും”

മഴക്കാലമായാല്‍ എനിയ്ക്കിതിലൊന്നും താല്‍പ്പര്യമില്ല. മഴ നോക്കി കിടക്കാറുണ്ട് ജനാലയ്ക്കല്‍.മഴ പെയ്തു മണ്ണ് കുഴിയുന്നതും പുതിയ കല്ലുകള്‍ തെളിഞ്ഞു വരുന്നതും നോക്കികിടക്കും. അമ്മയും അമ്മൂമ്മയും കാണാതെ അരിയും ഗോതമ്പും ഒക്കെ കൊണ്ട് വന്നു പിന്നാമ്പുറത്ത് വെയ്ക്കും. ഉറുമ്പോ പ്രാവോ കാക്കയൊ വന്നാല്‍ തിന്നോട്ടെ.

പിന്നെ വായന. അമ്മാവന്‍മാരുടെ വലിയ ഒരു കളക്ഷന്‍ ഞങ്ങള്‍ക്ക് ആര്‍ക്കും എടുക്കാന്‍ പാകത്തിലുണ്ട്. പക്ഷെ അതു മുഴുവന്‍ അമ്പിളി അമ്മാവന്‍ , ഫാന്‍റം, മാന്‍ഡ്രേക് തുടങ്ങിയവയാണ്. നോവലുകള്‍ എടുക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല, എടുക്കാം പക്ഷെ അത് ടീച്ചര്‍ നോക്കിയതിനു ശേഷം. എനിയ്ക്ക് യാതൊരു താല്‍പ്പര്യവുമില്ല. എനിയ്ക്കു വേണ്ടത് കോമിക് അല്ലെങ്കില്‍ അമ്പിളി അമ്മാവന്‍ മാത്രം.

എത്രയോ രാത്രികളില്‍ ഞാന്‍ മാന്‍ഡ്രേക്കിനെ കണ്ടിരിക്കുന്നു. ഞാനും ടീച്ചറും രേഖചേച്ചിയും ശങ്കുവും നര്‍ദയും കൂടെ കക്ക്( കളം വരച്ചു കളത്തില്‍ തൊടാതെ നടക്കുന്ന ഒരു കളി, ഇന്നതിന്‍റെ നിയമം ഒന്നും ഓര്‍മ്മയില്ല, എന്നും ആദ്യം ഞാനും പിന്നെ ശങ്കും ആയിരുന്നു പുറത്താകുന്നത്, ശങ്കു മനപ്പൂര്‍ വ്വമായിരുന്നു കളം “തീണ്ടി”യിരുന്നതെന്നാണ് ടീച്ചര്‍ പറയുന്നത്.) കളിച്ചിട്ടുണ്ട്. ഞങ്ങളെ തോല്‍പ്പിക്കാന്‍ വേണ്ടി മാന്‍ഡ്രേക് വന്ന് നര്‍ദ കളിക്കുമ്പോള്‍ കളം വലുതാക്കുകയും ചെറുതാക്കുകയും ഒക്കെ ചെയ്യും.

ഗുരാന്‍ ഞങ്ങളെ പുറത്തൊന്നും വിടില്ല ചിലപ്പോള്‍ മോസ് ഞങ്ങള്‍ക്ക് കഥ പറഞ്ഞു തരും.
ഒരിയ്ക്കല്‍ ഞങ്ങള്‍ കാട്ടില്‍ വഴി തെറ്റി അലഞ്ഞു. ശങ്കുവും ടീച്ചറും വഴി തെറ്റി എങ്ങോ പോയി. ഞാനും ചേച്ചിയും കൂടെ കൊറേ ദൂരം നടന്നു, ഒരു ചെണ്ട കിട്ടിയിരുന്നെങ്കില്‍ ടോം ടോം സന്ദേശം നല്‍കാമായിരുന്നു.

അപ്പോളാണ് ഒരു വില്ലന്‍ അതിലേ വന്നത്. അയാളുടെ താടിയില്‍ ഫാന്‍റത്തിന്‍റെ തലയോട്ടി ചിഹ്നം. ഞാന്‍ അപ്പോളെ ചേച്ചിയോട് ഓടാന്‍ പറഞ്ഞു. ഓടുന്ന വഴിയേ ഞാന്‍ ഫാന്‍റത്തിനെ അലറി വിളിച്ചു.

അമ്മാവന്‍മാരുടെ കൊച്ചു കുട്ടികളെ പകല്‍ “നോക്കാന്‍ നില്‍ക്കുന്ന” ഒരു പെണ്ണാണ് സീനത്ത്. അവളാണ് എന്‍റെ മുറിയുടെ പുറത്ത് എനിയ്ക്കു കൂട്ട്. എന്‍റെ കരച്ചില്‍ കേട്ട് എന്നേക്കാള്‍ ഉച്ചത്തില്‍ അവള്‍ കരഞ്ഞെന്നാണ് പിന്നീട് അപ്പൂപ്പന്‍ പറഞ്ഞത്.

എന്തൊരു ഭംഗിയാണ് മഴയ്ക്ക്. ഇടമുറിയാതെ പെയ്യുമന്ന് മഴ. മഴയെക്കാളും അഴകുണ്ടായിരുന്നു മഴമാറുമ്പോള്‍ ഉള്ള പകലിന്. ശങ്കുവിന്` അപ്പോള്‍ പിടിപ്പത് ജോലിയാണ്. ഞാന്‍ ഇടയ്ക്ക് മുറിവിട്ട് പറമ്പില്‍ ഇറങ്ങും. മഴയുണ്ടാക്കിയ ചെറിയ കുഴികളൊക്കെ നോക്കും.മതിലോട് ചേര്‍ന്നു മഴയത്ത് തെറിച്ചു വീണ മണ്ണ് പറ്റിയുണ്ടാകുന്ന ചിത്രങ്ങളൊക്കെ അവിടെയുണ്ടോയെന്നു നോക്കും. പിടിപ്പത് ജോലിയാണ്.

കൂടുകാരെ പിരിഞ്ഞു പോയതില്‍ ദുഃഖിച്ച് ഇലകളില്‍ പറ്റിയിരിക്കുന്ന മഴത്തുള്ളികളോട് “പേടിക്കണ്ടാട്ടോ ഇനിയും വരും മഴ അപ്പോള്‍ നിങ്ങള്‍ക്കും പോകാം അവരുടെ കൂടെ” എന്നു പറഞ്ഞു ആശ്വസിപ്പിക്കും.
അതു കേട്ട് അവര്‍ പുഞ്ചിരിക്കും.
എന്തു ഭംഗിയാണ് മഴത്തുള്ളികള്‍ പുഞ്ചിരിക്കുന്നത് കാണാന്‍. ശുഭ പ്രതീക്ഷകള്‍ മാത്രമേ ഉള്ളൂ അവര്‍ക്ക്.
ഒരിയ്ക്കല്‍ ഞാനൊരു മഴത്തുള്ളിയോട് ചോദിച്ചു.
“നീ ആരാണ്”
ഞാന്‍ ഭൂമിയാണ്.
“പിന്നെ?”
“ഞാന്‍ ആകാശമാണ്.”
“ഞാന്‍ പുഴയാണ് കടലാണ്.”
“ഞാന്‍ എല്ലാമാണ്”
“ആരാണ് നിന്നെയെന്‍റെ അരികില്‍ എത്തിച്ചത്”
“ഒരു മാലാഖ. ഒരു പിഞ്ചുകുഞ്ഞിനെയെന്നവണ്ണം അവള്‍ എന്നെ നെഞ്ചോടടക്കി ആകാശത്തു നിന്നും ഇവിടെ കൊണ്ടു വന്നു”
“എന്തിന്”
“എനിയ്ക്ക് നിന്നെ കാണാന്‍, ഒരു നോക്ക് കാണാന്‍, ഒരു വാക്ക് പറയാന്‍, ഒന്നറിയാന്‍.”
അവള്‍ പുഞ്ചിരിച്ചു.

അന്നു രാത്രി ഒരു മാലാഖ ഒരു സുന്ദരിയായ മഴത്തുള്ളിയേയും കൊണ്ട് ഭൂമിയിലേയ്ക്ക് മന്ദം മന്ദം ഒഴുകിയിറങ്ങി വരുന്നത് ഞാന്‍ കണ്ടു

ആ മാലാഖയ്ക്ക് സുധ ടീച്ചറുടെ മുഖമായിരുന്നു

No comments: