Sunday, August 31, 2008

അക്ഷരം കൊണ്ടൊരു കളമെഴുത്ത് ഭാഗം ആറ്

എന്തൊരു തണുപ്പ്.
ജനല്‍ ചെറുതായൊന്നു തുറന്നു നോക്കി. ചന്നം പിന്നം മഴ. നിറഞ്ഞ് തുളുമ്പി കിടക്കുന്ന കുളത്തില്‍ മഴതുള്ളികള്‍ വന്നു വീഴുന്നത് കാണാന്‍ നല്ല രസമുണ്ട്. ചരിഞ്ഞാണ് മഴ പെയ്യുന്നത്. അടുക്കള വാതില്‍ തുറന്നോയെന്നറിയില്ല പക്ഷെ അതിന്‍ മുന്നില്‍ രണ്ട് താറാവുകള്‍ ഹാജരുണ്ട്. ഇളയ അനിയന്‍റെ വകയാണ്. അവന്‍ എവിടെ പോയാലും കൂടെ ഉണ്ടാകും. പറമ്പിലെ ഏതെങ്കിലും മരത്തിന്‍റെ ചെറിയ കവട്ടയില്‍ അവനുണ്ടാകും, താഴെ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ “താറാ സെക്യൂരിറ്റി”കളും.
ഇന്നെങ്ങിനെയായിരിക്കും സ്കൂളില്‍ പോകുക. ആദ്യം എന്നെ അമ്മൂമ്മയുടെ അടുത്തെത്തിക്കുമോ അതോ നേരില്‍ സ്കൂളില്‍ കൊണ്ട് പോകുമോ? അയ്യോ ഞാന്‍ സൂക്ഷിച്ചു വെച്ചിരുക്കുന്ന സാധനങ്ങള്‍.?
അമ്മ വിളിക്കുന്നുവെന്നു ആരോ പറഞ്ഞു.

“മോനു ചായ കുടിച്ചിട്ട് പോയി കുളിക്ക്” അമ്മ പറഞ്ഞത് കേട്ട് ഞാന്‍ പതുക്കെ പിന്നാമ്പുറത്തേയ്ക്ക് നടന്നു. അവിടെയാകെ കലപില ശബ്ദം. അമ്മാവന്‍റെ മക്കളും അനിയന്‍മാരും നിരനിരയായി നില്‍ക്കുന്നു. ചൂട് വെള്ളം തയ്യാറാക്കലും കുളിപ്പിക്കലും ഒരു ജോലിക്കാരിയുടെ നേതൃത്വത്തില്‍ ആണ്.

ഇതെല്ലാം കഴിഞ്ഞ് ഞാന്‍ എന്ന് കുളിക്കാന്‍. തോര്‍ത്തുടുത്ത് നേരെ പാത്തിയുടെ കീഴെ നിന്നു, തുമ്പിക്കൈ വണ്ണത്തില്‍ വെള്ളം കുത്തിയൊലിച്ച് വരുന്ന വലിയ പാത്തിയാണ്. ആദ്യം ആകെ എന്തോ പോലെ തോന്നി പിന്നെ മനോഹരമായ ഒരു സുഖം.

ആരോ കണ്ടു ഞാന്‍ പാത്തിക്കടിയില്‍ നില്‍ക്കുന്നത്. അവര്‍ അമ്മയെ വിളിച്ചു.
“മോനൂ അല്ലേലും പനിക്കാലമാ അതിന്‍റെ കൂടെ കോച്ചിപിടിക്കുന്ന വെള്ളത്തിലെ കുളിയും കേറിങ്ങോട്ട്.”
ഇതു കേട്ടുകൊണ്ട് മൂത്ത അമ്മാവന്‍ ഇറങ്ങി വന്നു. പുള്ളിക്കാരനിത്` രസിച്ചു.
“ഒരിയ്ക്കെലെങ്കിലും ഇതൊക്കെ അനുഭവിക്കണം കൊച്ചേ അതിന്‍റെ പേരില്‍ പനി വന്നാല്‍ നമുക്ക് ചികിത്സിക്കാം അതിനല്ലെ മൂന്നെണ്ണം കൊഴലും തൂക്കി നടക്കുന്നത്.”
എന്നിട്ടേന്നോടായി പറഞ്ഞു
“പണ്ട് ഞങ്ങളും ഇങ്ങിനെ ചെയ്തിട്ടുണ്ട് അന്നെ നിന്‍റെയമ്മയ്ക്ക് അസൂയയാ”

ഞാന്‍ മഴയെ നോക്കാന്‍ ശ്രമിച്ചു. അത് കണ്ടാകണം അമ്മാവന്‍ പറഞ്ഞു
“വേണ്ടാ വെള്ളം പൊറത്ത് വീണാല്‍ മതി മേലേന്നു വല്ല ഓടിങ്കഷണമോ മറ്റോ ഒലിച്ച് വന്നാലോ”
അതോടെ കുളി മതിയാക്കി ഞാന്‍ കയറി.

ഒരല്‍പ്പം നേരത്തെ തന്നെ എന്നെ കൊണ്ട് പോകാന്‍ മറ്റൊരമ്മാവന്‍ എത്തി. അമ്മൂമ്മയുടെ വീട്ടില്‍ താമസിക്കുന്ന രണ്ട് പേരില്‍ ഒരാള്‍. മറ്റൊരാള്‍ അതിനടുത്ത് തന്നെ താമസം. വേറെയൊരാള്‍ ഇടയ്ക്കോക്കെയേ വീട്ടില്‍ വരൂ. പെണ്ണൊന്നും കെട്ടിയിട്ടില്ല. ശങ്കു പറയും

“പുട്ടിനു തേങ്ങാപ്പീര പോലാ മോനൂന് അമ്മാവന്‍മാര്”
“അതിന്` നിനക്കില്ലാത്തതു കൊണ്ടല്ലെ” രേഖചേച്ചി ചൊടിക്കും
ശങ്കുവിന്` ഒരു പിടിവള്ളിയാണത്
“ദാ ബാക്കിയൊള്ളതൊക്കെ അവിടെയൊണ്ട്”
ശരിയാണ് ,ചേച്ചിയ്ക്കും അമ്മാവന്‍മാര്‍ ധാരാളം.

അമ്മാവന്‍ ആശുപത്രിയില്‍ ഇറങ്ങിയിട്ട് എന്നെ പോലീസ് ജീപ്പില്‍ സ്കൂളിലേയ്ക്ക് വിട്ടു. പെട്ടിയും പ്രമാണവും അമ്മൂമ്മയുടെ വീട്ടില്‍ എത്തിക്കണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പോലീസ് ജീപ്പില്‍ സ്കൂളില്‍ ചെന്നിറങ്ങുന്നതില്‍ വലിയ ഒരു ത്രില്ല് ഒക്കെയുണ്ട്.

ഞാന്‍ ക്ളാസ്സിലെത്തി ആദ്യം നോക്കിയത് ശങ്കുവിനെയാണ്. എവിടെ എന്‍റെ ശങ്കു. ഇനി വീണ്ടും തോറ്റോ? ഹേയ് അത് വരില്ല സുധ ടീച്ചര്‍ പ്രത്യേകം ഇരുത്തി പഠിപ്പിച്ചതാണ്. പലരും വന്ന് ചോദിച്ചു ശങ്കുവിനെ. ഞാന്‍ ഒന്‍പതില്‍ എത്തി. അവിടെ രേഖ ചേച്ചിയുമില്ല . എന്തു പറ്റി ഇവര്‍ക്ക്. സ്കൂള്‍ തുറന്നത് അറിഞ്ഞില്ലേ. അതെങ്ങിനെ? ടീച്ചര്‍ പറയുമല്ലോ?

തിരിച്ച് ഞാന്‍ ക്ലാസ്സിനു മുന്നില്‍ നിന്നു. ഈ വര്‍ഷം ആരായിരിക്കും ക്ളാസ്സ് ടീച്ചര്‍.

ഇവിടെ നിന്ന് നോക്കിയാല്‍ വരാന്തയുടെ അങ്ങേയറ്റത്തെ വളവ് തിരിഞ്ഞ് സുധ ടീച്ചര്‍‍ വരുന്നത് കാണാം. ചിലപ്പൊളൊക്കെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. എന്തു ഭംഗിയാണപ്പോള്‍ ടീച്ചറിന്.

“ഹെയ് മോനൂ, നിന്‍റെ ടീച്ചര്‍ പറഞ്ഞു നീ സ്റ്റാഫ് റൂമില്‍ ചെല്ലാന്‍” രാജമ്മ മിസ്സ് ആണ്.

അയ്യോ മണി അടിയ്ക്കാറായല്ലൊ ഞാന്‍ ഓടി സ്റ്റാഫ് റൂമിലേയ്ക്ക്. വളവ് തിരിഞ്ഞ് ഞാന്‍ പെട്ടെന്ന് നിന്നു.

സുധ ടിച്ചറുടെ മുഖമുള്ള മാലാഖ കൊണ്ട് വന്നു തന്ന മഴത്തുള്ളിയോട് ഞാന്‍ ചോദിച്ചു.
“നിങ്ങളുടെ നാട്ടില്‍ നിറങ്ങളുണ്ടോ”
“ഉണ്ടല്ലോ”
“എത്ര”
“ഒരുപാട്”
“ഏതാ ഏറ്റവും നല്ല നിറം”
“നിറമില്ലാത്തതാണ് നല്ലത് അപ്പോള്‍ അതില്‍ ലോകം മുഴുവന്‍ കാണാം”
“നിന്‍റെ മുഖത്തും കാണാമല്ലൊ ലോകം മുഴുവന്‍”
“അതു ലോകമല്ല”
“പിന്നെ,”
“നീ കാണുന്നത് നിന്നെയാണ്”


“സ്വപ്നം കാണാതെ മോനൂ” ഞാന്‍ ഞെട്ടിയുണര്‍ന്നു
ടീച്ചറും ചിരിച്ചു അവിടെ നടന്നെത്തിയ രാജഗോപാല്‍ സാറും ചിരിച്ചു. പക്ഷെ …
“ദാ ക്ളാസ്സിലേയ്ക്ക് പൊയ്ക്കോളു ഒരു പുതിയ കൂട്ടുണ്ട്.”

“ശങ്കു എവിടെ”
“അവന് വസൂരിയാ അഞ്ചാം പനിയാണെന്നാണ് വിചാരിച്ചിരുന്നത് അമ്മാവന്‍ ഒന്നും പറഞ്ഞില്ലെ പാവം ആശുപത്രിയിലാണ്”
ചോദിക്കുന്നതിന് മുന്‍പ് തന്നെ ടീച്ചര്‍ പറഞ്ഞു
“രേഖ ഇന്നു വന്നില്ല അവള്‍ അമ്മേടെ കൂടെയാണ്”

“എവിടെ ആള്” ടീച്ചര്‍ ചോദിച്ചിട്ട് തിരിഞ്ഞു നോക്കി.
“ഇങ്ങു വരൂ” ഞാന്‍ നോക്കി
മഴയ്ത്തേയ്ക്ക് കയ്യും നീട്ടി അതില്‍ നിന്നും തെറിച്ചു വീഴുന്ന വെള്ളം മുഖത്തേയ്ക്ക് വീഴാന്‍ പാകത്തില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടി.
ടീച്ചര്‍ വിളിയ്ക്കുന്നതും കേട്ട് അവള്‍ അടുത്ത് വന്നു.
“ദാ മോനൂ, ഈ കുട്ടിയെകൂടി ക്ലാസ്സിലേയ്ക്ക് കൊണ്ട് പൊയ്ക്കോളൂ”
ഈ ടീച്ചര്‍ എന്താ ഒന്നുമറിയാത്തതുപോലെ. ഇതാരെങ്കിലും കണ്ടാല്‍. സാധാരണ സ്കൂളിന്‍റെ പടി കഴിഞ്ഞാല്‍ ഞാനും ശങ്കുവും രേഖചേച്ചിയോടുപോലും കൂടുതല്‍ സംസാരിക്കില്ല
സ്വപ്നം കാണാതെ മോനൂ ദേ സെക്കണ്ട് ബെല്ല് അടിച്ചു.
ഞാന്‍ പതുക്കെ തിരിഞ്ഞു നടന്നു.
“മോനൂ, എന്താ ഇത് മോനൂ, “ടീച്ചര്‍ അക്ഷമയായി” മോനു എന്താ മാനേഴ്സ് കാണിക്കാത്തത്” പേരെന്താ ചോദിക്കാതിരുന്നത്”

ഞങ്ങള്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ടീച്ചര്‍ ഓടി.

ഞാന്‍ ക്ലാസ്സിനു നേരെ നടന്നു.
“സുധ ടീച്ചര്‍ക്കത്രയ്ക്കിഷ്ടമാണോ ” ആ കുട്ടി ചോദിച്ചു.
“ആരെ”
ഇയാളെ എന്നര്‍ത്ഥത്തില്‍ തലകൊണ്ട് എന്‍റെ നേരെ കാണിച്ചു.
എനിയ്ക്കഭിമാനം തോന്നി, വളരെ വളരെ.
എന്നാലും ഞാനൊന്നും പറഞ്ഞില്ല

അയ്യോ ടീച്ചര്‍ പറഞ്ഞത് പോലെ ഞാന്‍ മാനേഴ്സ് മറന്നു.

“എന്താ പേര്”
“ആരുടെ”
ഇയാളുടെ എന്നര്‍ത്ഥത്തില്‍ തലകൊണ്ട് ഞാന്‍ കാണിച്ചു
“”പകരം വീട്ടിയതാണല്ലെ” എന്നീട്ട് കിലുകിലുങ്ങനെ പൊട്ടിച്ചിരിച്ചു.
ഞാന്‍ ഒരല്‍പ്പം ഇളിഭ്യനായതു പോലെ. എന്നാലും ചുറ്റുമുള്ള ക്ളാസ്സുകളിലെ കുട്ടികളുമൊക്കെ കാണ്‍കെ ഞങ്ങള്‍ നടന്നു.
ക്ലാസ്സിന്‍റെ മുന്നില്‍ എത്തുന്നത് വരെ പിന്നെയൊന്നും പറഞ്ഞില്ല
ക്ലാസ്സിനടുത്തെത്തിയപ്പോഴേയ്ക്കും ഞാന്‍ ഞെട്ടി
കാട്ടാളമാത്തന്‍ മഴയും നോക്കി നില്‍ക്കുന്നു. കണക്ക് സാറാണ്. ഓടിക്കളഞ്ഞാലോയെന്ന് തോന്നി. ഇന്നാള് പത്തില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും മരത്തിന്‍റെയടുത്ത് നിന്ന് സംസാരിച്ചതിന് കാട്ടാളന്‍ അടിച്ച അടി. സുധടീച്ചറുടെ പേരൊന്നും ഇവിടെയേല്‍ക്കില്ല ടീച്ചറേയും പഠിപ്പിച്ചിട്ടുണ്ട് കാട്ടാളന്‍.

ഏതായാലും ക്ളാസ്സില്‍ കയറണമല്ലൊ. കൃത്യം ഞങ്ങള്‍ ക്ളാസ്സിന് മുന്നിലെത്തിയതും കാട്ടാളന്‍ തിരിഞ്ഞു നോക്കി.

“പുതിയ അഡ്മിഷന്‍ ആണല്ലെ” അയാള്‍ ആ കുട്ടിയോട് ചോദിച്ചു.
“സുധയുടെ ഗാങ്ങില്‍ ഒരാള്‍ കൂടെ അല്ലേടോ” എന്നിട്ട് പൊട്ടിച്ചിരിച്ചു.
പെട്ടന്ന് ചിരി നിര്‍ത്തി പറഞ്ഞു
“ഇവന്‍ കൊഴപ്പമില്ല, ഒരൊറക്കം തൂങ്ങിയാണ് പക്ഷെ ഇവന്‍റെ കൂടെയൊരെണ്ണം ഉണ്ട്, ഇരുമ്പും തുരുമ്പാക്കുന്നവന്‍, ശശാങ്കന്‍, സൂക്ഷിക്കണം അവനെ, ങും പൊയ്ക്കോളൂ”

ക്ളാസ്സില്‍ കയറുന്നതിന് മുന്‍പ് ആ കുട്ടി പറഞ്ഞു.
” നവ പ്രഭ”
” ലക്ഷ്മീ നവ പ്രഭ അതാണെന്‍റെ പേര്”

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു.
“ഒറക്കം തൂങ്ങിയൊന്നുമല്ലാ മോനു, അതുകൊണ്ട് എന്നെ പ്രഭയെന്നു വിളിച്ചോളൂ”

No comments: